സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പത്താം ക്ളാസ് വരെ മലയാളം നിര്‍ബന്ധ ഒന്നാം ഭാഷ
Wednesday, August 27, 2014 12:43 AM IST
തോമസ് വര്‍ഗീസ്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ഒന്നു മുതല്‍ പത്തുവരെയുള്ള ക്ളാസുകളിലെ എല്ലാ വിദ്യാര്‍ഥികളും അടുത്ത അധ്യയന വര്‍ഷം മുതല്‍ മലയാളം നിര്‍ബന്ധ ഒന്നാം ഭാഷയായി പഠിക്കണം. ഇതു സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു. ചില പ്രത്യേക സാഹചര്യങ്ങള്‍ മൂലം കഴിഞ്ഞ അധ്യയനവര്‍ഷം വരെ ഒമ്പതു വരെയുള്ള ക്ളാസുകളില്‍ മലയാള ഭാഷ പഠിക്കാനാവാതെ വന്ന വിദ്യാര്‍ഥികളെ ഈ അധ്യയന വര്‍ഷം കൂടി മലയാളം പരീക്ഷ എഴുതുന്നതില്‍ നിന്ന് ഒഴിവാക്കാനും തീരുമാനിച്ചു.

വിദേശ രാജ്യങ്ങളിലും അന്യസംസ്ഥാനങ്ങളിലും പഠനം നടത്തിയശേഷം ഈ അധ്യയനവര്‍ഷം മാത്രം സംസ്ഥാനത്തെ സ്കൂളുകളില്‍ പത്താം ക്ളാസില്‍ പ്രവേശനം നേടിയ കുട്ടികള്‍ക്കാണ് ഈ ഇളവിന്റെ ആനുകൂല്യം ലഭിക്കുക. കൂടാതെ, കഴിഞ്ഞ അധ്യയനവര്‍ഷം വരെ ഒമ്പതാം ക്ളാസു വരെ അഡീഷണല്‍ ഇംഗ്ളീഷും സ്പെഷല്‍ ഇംഗ്ളീഷും പഠിച്ചുവന്നിരുന്ന, മലയാളം മാതൃഭാഷയായ കുട്ടികളെയും ഈ അധ്യയന വര്‍ഷം കൂടി മലയാളം പരീക്ഷ എഴുതുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

2015 -16 അധ്യയന വര്‍ഷം മുതല്‍ സ്കൂളുകളില്‍ അഡീഷണല്‍ ഇംഗ്ളീഷും സ്പെഷല്‍ ഇംഗ്ളീഷും പഠിക്കുന്നതു നിര്‍ത്തലാക്കും. ഒന്നാംഭാഷയുടെ ഭാഗം ഒന്നില്‍ അഡീഷണല്‍ ഇംഗ്ളീഷും ഭാഗം രണ്ടില്‍ സ്പെഷല്‍ ഇംഗ്ളീഷും പഠിച്ചിരുന്ന വിദ്യാര്‍ഥികള്‍ 2014-15 വര്‍ഷത്തില്‍ മലയാളത്തിന്റെ പ്രാഥമിക പാഠങ്ങള്‍ പഠിക്കാന്‍ ഉത്തരവില്‍ നിര്‍ദേശമുണ്ട്. ഇതുകൂടാതെ 2015- 16 വര്‍ഷത്തില്‍ നിര്‍ബന്ധമായും മലയാളം ഒന്നാം ഭാഷയായി പരീക്ഷ എഴുതുകയും വേണം.


മലയാളഭാഷാ പരിജ്ഞാനമില്ലാത്തവരായ വിദ്യാര്‍ഥികളാണെങ്കിലും അടുത്ത അധ്യയനവര്‍ഷം മുതല്‍ പ്രവേശം നേടുന്ന വര്‍ഷംതന്നെ മലയാളത്തിന്റെ പ്രാഥമിക പാഠങ്ങള്‍ പഠിച്ച് ഒന്നാം ഭാഷയാക്കി പരീക്ഷയെഴുതണം. അത്തരം വിദ്യാര്‍ഥികള്‍ക്കും മലയാള ഭാഷാ പരിജ്ഞാനം കുറവുള്ളവരും പഠിക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുന്നവരുമായ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കി പ്രോത്സാഹിപ്പിക്കും.

അടുത്ത അധ്യയനവര്‍ഷം മുതല്‍ എല്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും അവരുടെ അധികാര പരിധിയില്‍ വരുന്ന എല്ലാ സ്കൂളുകളിലും മലയാളം ഒന്നാം ഭാഷയായി മുഴുവന്‍ വിദ്യാര്‍ഥികളെയും പഠിപ്പിക്കുന്നുണ്േടാ എന്നു വര്‍ഷാരംഭത്തില്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.