യു.ആര്‍. അനന്തമൂര്‍ത്തിയുടെ ചിതാഭസ്മം എംജി കാമ്പസില്‍ നിമജ്ജനം ചെയ്യും
Wednesday, August 27, 2014 1:28 AM IST
ജോമി കുര്യാക്കോസ്

കോട്ടയം: മുന്‍ വൈസ് ചാന്‍സലര്‍ ഡോ. യു.ആര്‍. അനന്തമൂര്‍ത്തിയുടെ ചിതാഭസ്മം എംജി യൂണിവേഴ്സിറ്റി കാമ്പസില്‍ നിമജ്ജനം ചെയ്യും. മുന്‍ വിസി രാജന്‍ ഗുരുക്കള്‍ അനന്തമൂര്‍ത്തിയുടെ സന്തത സഹചാരി മധു എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ യൂണിവേഴ്സിറ്റിയിലെത്തിച്ച ചിതാഭസ്മം ഇന്നു നിമജ്ജനം ചെയ്യാനാണ് നീക്കം. യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റ് അംഗങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്നു ഇന്നലെ നടത്താനിരുന്ന ചടങ്ങ് ഇന്നത്തേയ്ക്കുമാറ്റുകയായിരുന്നു.

സംസ്കാരത്തില്‍ പങ്കെടുത്ത രാജന്‍ ഗുരുക്കളും മധുവും ചിതാഭസ്മം നിമജ്ജനം ചെയ്യണമെന്നാവശ്യപ്പെട്ട്് എംജി യൂണിവേഴ്സിറ്റി ആക്ടിംഗ് വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂറിനു കത്തു നല്‍കി. വൈസ് ചാന്‍സലര്‍ ഇതു സംബന്ധിച്ച് എല്ലാ സിന്‍ഡിക്കറ്റ് അംഗങ്ങള്‍ക്കും അറിയിപ്പുനല്‍കി. എന്നാല്‍ സിന്‍ഡിക്കറ്റിലെ കോണ്‍ഗ്രസ് പ്രതിനിധി വര്‍ഗീസ് ജോര്‍ജ്, രജിസ്ട്രാര്‍ എം.ആര്‍. ഉണ്ണി തുടങ്ങി ഏതാനും പേര്‍ ഈ തീരുമാനത്തെ എതിര്‍ത്തു. സിന്‍ഡിക്കറ്റിന്റെ തീരുമാനങ്ങള്‍ക്കുശേഷം മാത്രമേ ഇത്തരം പരിപാടികള്‍ നടത്താവുയെന്ന് എതിര്‍ക്കുന്നവര്‍ പറയുന്നു. എന്നാല്‍, സിന്‍ഡിക്കറ്റിലെ മുസ്ലിം ലീഗ് പ്രതിനിധികള്‍ എതിര്‍ത്തില്ല.


യൂണിവേഴ്സിറ്റിയിലെ ഇടതുപക്ഷ അനുകൂലസംഘടനകളുടെ നേതൃത്വത്തില്‍ കാമ്പസിലെ ഒരു വൃക്ഷത്തിനു ചുവട്ടില്‍ ചിതാഭസ്മം നിമജ്ജനം ചെയ്യാനാണ് തീരുമാനം. ഈ വൃക്ഷത്തിനു ഡോ. യു.ആര്‍. അനന്തമൂര്‍ത്തിയുടെ പേരു നല്‍കാനും തീരുമാനമുണ്ട്. യൂണിവേഴ്സിറ്റി കാമ്പസില്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിനു ഡോ. അനന്തമൂര്‍ത്തിയുടെ പേരു നല്‍കണമെന്നാവശ്യവും ഇടതുപക്ഷ അനുകൂല സംഘടന മുന്നോട്ടുവച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.