മദ്യനയം: തുടര്‍നടപടി യുഡിഎഫില്‍ ആലോചിച്ചശേഷമെന്നു മുഖ്യമന്ത്രി
മദ്യനയം: തുടര്‍നടപടി യുഡിഎഫില്‍  ആലോചിച്ചശേഷമെന്നു മുഖ്യമന്ത്രി
Thursday, August 28, 2014 11:35 PM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗത്തില്‍ ചര്‍ച്ച ചെയ്തശേഷം മാത്രമേ നടപ്പാക്കുകയുള്ളുവെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മന്ത്രിസഭായോഗത്തെ അറിയിച്ചു. ബാറുകള്‍ പൂര്‍ണമായി അടച്ചുപൂട്ടിയ സര്‍ക്കാര്‍ തീരുമാനം വേണ്ടത്ര ആലോചനയില്ലാതെയാണു നടപ്പാക്കിയതെന്നു ചില മന്ത്രിമാര്‍ വിമര്‍ശിച്ചതിനുള്ള മറുപടിയായാണു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

മന്ത്രിമാരുടെ അഭിപ്രായം കക്ഷിനേതാക്കളെ അറിയിക്കണം. കക്ഷിനേതാക്കളുമായി ആലോചിച്ചാകും ഇക്കാര്യങ്ങളില്‍ നടപടി സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, മദ്യനയവുമായി ബന്ധപ്പെട്ട അനന്തര നടപടികള്‍ അടുത്ത മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്നാണു മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത്.

ബാറുകള്‍ പൂര്‍ണമായി പൂട്ടുന്നതും ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലെറ്റുകള്‍ ഗാന്ധിജയന്തി ദിനത്തില്‍ പത്തു ശതമാനം വീതം ഘട്ടംഘട്ടമായി അടച്ചുപൂട്ടുന്നതും ഉള്‍പ്പെടെയുള്ള മദ്യനയം ഇന്നലെ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് എത്തിയപ്പോഴാണു വിമര്‍ശനങ്ങളും തുടങ്ങിയത്. ഇത്രയും കടുത്ത തീരുമാനം വേണ്ടിയിരുന്നോ എന്ന വിമര്‍ശനവുമായി മന്ത്രി ഷിബു ബേബിജോണാണു ചര്‍ച്ചകള്‍ക്കു തുടക്കമിട്ടത്. ആലോചനയില്ലാതെ ബാറുകള്‍ കൂട്ടത്തോടെ അടച്ചുപൂട്ടുന്നതു പല പ്രശ്നങ്ങള്‍ക്കും ഇടയാക്കുമെന്നും ഖജനാവിലേക്കുള്ള പ്രധാന വരുമാനമാര്‍ഗം നിലയ്ക്കുമെന്നുമായിരുന്നു ഷിബുവിന്റെ അഭിപ്രായം.


ഖജനാവിനു ലഭിക്കേണ്ട മൊത്തം വിഹിതത്തിന്റെ മൂന്നിലൊന്നു വരുന്ന 7500 കോടി രൂപ താന്‍ നഷ്ടപ്പെടുത്തിയെന്ന് ആരും കുറ്റം പറയില്ലല്ലോ എന്നായിരുന്നു ധനമന്ത്രി കെ.എം. മാണിയുടെ അഭിപ്രായം. വേണ്ടത്ര ആലോചനയില്ലാതെ ബാറുകള്‍ ഒറ്റയടിക്ക് അടച്ചുപൂട്ടിയതു പ്രായോഗിക സമീപനമല്ലെന്നായിരുന്നു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായം. ബാറുകള്‍ തുറക്കേണ്ടതില്ലെന്ന പരസ്യ നിലപാടു സ്വീകരിച്ച മുസ്ലിംലീഗിന്റെ മറ്റു മന്ത്രിമാരും ഇപ്പോള്‍ സ്വീകരിച്ചതു പ്രായോഗിക സമീപനമല്ലെന്ന വാദവുമായി രംഗത്തെത്തി.

എന്നാല്‍, ബാര്‍ വിഷയത്തില്‍ പ്രായോഗിക സമീപനം സ്വീകരിക്കാനൊരുങ്ങിയ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനമുയര്‍ന്നപ്പോള്‍ ആരെയും കണ്ടില്ലെന്നും ഇനി പറഞ്ഞിട്ടു കാര്യമില്ലെന്നുമായിരുന്നു മന്ത്രി കെ. ബാബുവിന്റെ മറുപടി. തുടര്‍ന്നാണു മുഖ്യമന്ത്രി തന്റെ നിലപാടു വ്യക്തമാക്കിയത്.

ഇതിനിടയില്‍ വൈന്‍, ബിയര്‍ പാര്‍ലറുകള്‍ കൂടി അടച്ചുപൂട്ടുന്നതു വ്യാജ മദ്യലോബികളുടെ വിളയാട്ടത്തിനും മദ്യദുരന്തത്തിനും ഇടയാക്കിയാക്കിയേക്കുമെന്ന റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്‍ മന്ത്രിസഭായോഗത്തില്‍ വച്ചു. ക്ളബുകളുടെ ബാര്‍ ലൈസന്‍സ് ഉള്‍പ്പെടെയുള്ള വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷം തീരുമാനമെടുക്കാമെന്നാണു ധാരണ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.