നൂറു രൂപയ്ക്കു പറക്കാമെന്നു വാഗ്ദാനം, എയര്‍ ഇന്ത്യ വെബ്സൈറ്റ് സ്തംഭിച്ചു
നൂറു രൂപയ്ക്കു പറക്കാമെന്നു വാഗ്ദാനം, എയര്‍ ഇന്ത്യ വെബ്സൈറ്റ് സ്തംഭിച്ചു
Thursday, August 28, 2014 1:16 AM IST
കൊണ്േടാട്ടി: നൂറു രൂപയ്ക്കു പറക്കാമെന്ന ഓഫര്‍ വന്നതോടെ എയര്‍ ഇന്ത്യയുടെ വെബ്സൈറ്റ് ജാമായി. ടിക്കറ്റെടുക്കാന്‍ സൈറ്റിലേക്കു പ്രവേശിക്കാന്‍ വയ്യാത്ത സ്ഥിതിയാണ്. എയര്‍ ഇന്ത്യയും എയര്‍ ഏഷ്യയുമാണ് ആഭ്യന്തര സെക്ടറില്‍ നൂറുരൂപ മുതല്‍ 600 രൂപവരെ നിരക്കിലുള്ള വിമാന ടിക്കറ്റുമായി രംഗത്തെത്തിയത്.

രാജ്യാന്തര സെക്ടറില്‍ നിരക്ക് ആറിരട്ടി വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ളവര്‍ സര്‍വീസ് നടത്തുന്നതിനിടെയാണു വാര്‍ഷികാഘോഷത്തിന്റെ പേരില്‍ ആഭ്യന്തര യാത്രക്കാര്‍ക്കു പിന്നാലെ എയര്‍ ഇന്ത്യ പറന്നത.് 27, 28, 29, 30, 31 തീയതികളില്‍ ഓണ്‍ലൈന്‍ മുഖേന ഇന്ത്യയിലെ ഏതു ആഭ്യന്തര സെക്ടറിലേക്കുമെടുക്കുന്ന ടിക്കറ്റിനാണു നൂറുരൂപ നിരക്ക് എയര്‍ഇന്ത്യ പ്രഖ്യാപിച്ചത്. ഈദിനങ്ങളില്‍ തന്നെ ടിക്കറ്റ് ഉപയോഗിച്ചു യാത്ര ചെയ്യണമെന്നും നിര്‍ബന്ധമുണ്ട്. ആദ്യം ബുക്കിംഗ് പൂര്‍ത്തിയാക്കുന്നവര്‍ക്കാണു നൂറുരൂപ ടിക്കറ്റ് ആനുകൂല്യം ലഭിക്കുക. ഇതോടൊപ്പം നികുതിയും സര്‍ചാര്‍ജും നല്‍കണം. ഇതുള്‍പ്പെടെ ആയാലും 550 രൂപ മുതല്‍ 750 വരെയുള്ള നിരക്കില്‍ യാത്ര ചെയ്യാനാകും. എയര്‍ഇന്ത്യ-ഇന്ത്യന്‍ എയര്‍ലൈന്‍സ് ലയന വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ അപൂര്‍വ ഓഫര്‍. 2009 ഓഗസ്റ് 27നായിരുന്നു എയര്‍ ഇന്ത്യ-ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനക്കമ്പനികള്‍ ലയിച്ചത്.


എയര്‍ ഇന്ത്യക്കു പുറമേ എയര്‍ ഏഷ്യയും നിരക്ക് ഇളവുമായി ആഭ്യന്തര സെക്ടറില്‍ രംഗത്തെത്തിയിട്ടുണ്ട്. മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ ആഭ്യന്തര വിമാനക്കമ്പനിയാണ് എയര്‍ ഏഷ്യ. 600 മുതല്‍ 900 വരെയാണ് ഇവരുടെ കുറഞ്ഞ ടിക്കറ്റ് നിരക്ക്. ഈ വര്‍ഷം ഒക്ടോബര്‍ 26 മുതല്‍ അടുത്തവര്‍ഷം ഒക്ടോബര്‍ 26 വരെ യാത്ര ചെയ്യുന്നവര്‍ക്കു ഈ ആനുകൂല്യത്തില്‍ ടിക്കറ്റ് ലഭ്യമാകും. ഓഗസ്റ് 31നുള്ളില്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് ഈ നിരക്കില്‍ യാത്ര ചെയ്യാനാകുക.

കൊച്ചിയില്‍നിന്നു ബാംഗളൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്കു 600 രൂപയ്ക്കു യാത്ര ചെയ്യാന്‍ ഇതുവഴി അവസരം ലഭിക്കും. അടുത്തമാസം അഞ്ചുമുതല്‍ തുടങ്ങുന്ന ബാംഗളൂര്‍-ഛത്തിസ്ഗഡ് മേഖലയിലേക്കു 1,900 രൂപയാണു നിരക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.