സത്ന ബിഷപ് മാര്‍ മാത്യു വാണിയകിഴക്കേല്‍ വിരമിച്ചു
സത്ന ബിഷപ് മാര്‍ മാത്യു വാണിയകിഴക്കേല്‍ വിരമിച്ചു
Thursday, August 28, 2014 12:08 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: മധ്യപ്രദേശിലെ സീ റോ മലബാര്‍ രൂപതയായ സത്നയുടെ ബിഷപ് മാര്‍ മാത്യു വാണിയകിഴക്കേല്‍ വിരമിച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണു വിന്‍സന്‍ഷ്യന്‍ സന്യാസസഭാംഗമായ മാര്‍ വാണിയകിഴക്കേല്‍ 69-ാം വയസില്‍ വിരമിക്കുന്നത്. വിരമിക്കുന്നതിന് അനുമതി തേടിയുള്ള അപേക്ഷ ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചതു സംബന്ധിച്ച പ്രഖ്യാപനം ഇന്നലെ ഇറ്റാലിയന്‍ സമയം ഉച്ചയ്ക്കു 12നു വത്തിക്കാനിലും ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30നു കാക്കനാട് മൌണ്ട് സെന്റ് തോമസിലും സത്ന രൂപത കാര്യാലയത്തിലും നടന്നു.

മാര്‍ വാണിയകിഴക്കേല്‍ 2000 ഏപ്രില്‍ 12നാണു സത്ന രൂപതാധ്യക്ഷനായത്. 14 വര്‍ഷം രൂപതയെ വിവിധ തലങ്ങളില്‍ പുരോഗതിയിലേക്കു നയിച്ചാണ് അദ്ദേഹം പടിയിറങ്ങുന്നത്. കോതമംഗലം രൂപതയിലെ വണ്ടമറ്റത്ത് 1945 ഡിസംബര്‍ 22നു ജനിച്ച അദ്ദേഹം 1963ല്‍ വിന്‍സന്‍ഷ്യന്‍ സഭയുടെ അങ്കമാലി മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. കാര്‍മല്‍ഗിരി, മംഗലപ്പുഴ സെമിനാരികളില്‍ പഠനശേഷം 1972 ഡിസംബര്‍ 18നു പൌരോഹിത്യം സ്വീകരിച്ചു. റോമിലെ ആന്‍ജലിക്കം പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയില്‍നിന്നു സ്പിരിച്വല്‍ തിയോളജിയില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം വിന്‍സന്‍ഷ്യന്‍ സഭയില്‍ നോവിസ് മാസ്റര്‍, റേവ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍, ബാംഗളൂര്‍ ഡിപോള്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് റിലീജിയന്‍ ആന്‍ഡ് ഫിലോസഫിയുടെ റെക്ടര്‍, സത്ന രൂപതയില്‍ മുന്‍ഗാമിയായ ബിഷപ് മാര്‍ ഏബ്രഹാം മറ്റത്തിന്റെ സെക്രട്ടറി, പാസ്ററല്‍ സെന്റര്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.