ഫ്ളാറ്റ് തട്ടിപ്പ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന്
Friday, August 29, 2014 2:17 AM IST
കൊച്ചി: വൈറ്റില ഗീതാഞ്ജലി റോഡില്‍ ജെടിഎല്‍ പ്രോജക്ട് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരില്‍ അപ്പാര്‍ട്ട്മെന്റുകള്‍ നിര്‍മിച്ചുനല്‍കാമെന്നു പറഞ്ഞു നിക്ഷേപകരില്‍നിന്നു കോടികള്‍ തട്ടിയെടുത്തു എന്ന കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റീസ് ജെ.ബി. കോശി ഉത്തരവിട്ടു.

അപ്പാര്‍ട്ട്മെന്റ് 2008 ഡിസംബറിനു മുമ്പ് നിര്‍മിച്ചുനല്‍കുമെന്നു പറഞ്ഞാണു കോടികള്‍ പിരിച്ചത്. പലര്‍ക്കും പണം നഷ്ടമായി. കമ്പനിയുടെ ആദ്യ ഡയറക്ടര്‍ വി.ജെ. ജോസഫിനെ അദ്ദേഹത്തിന്റെ ഭാര്യ ലാലി ജോസഫ് കമ്പനിയില്‍നിന്നു നീക്കം ചെയ്തു. ഒരാളുടെ പേരില്‍ രജിസ്റര്‍ ചെയ്ത ഫ്ളാറ്റ് അയാള്‍ അറിയാതെ കമ്പനി മറ്റൊരാള്‍ക്കു വിറ്റു.


പോലീസ് കമ്പനി ഉടമകളുമായി ഒത്തുകളിക്കുകയാണെന്നു വെസ്റ് ഐല്‍ അപ്പാര്‍ട്ട്മെന്റ് ഓണേഴ്സ് അസോസിയേഷന്‍ സെക്രട്ടറി സുഭാഷ് ജോര്‍ജ് സമര്‍പ്പിച്ച പരാതിയില്‍ ആരോപിച്ചിരുന്നു.കമ്മീഷന്‍ കൊച്ചി മേഖലാ ഐജിയില്‍നിന്നു വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഫ്ളാറ്റ് നല്‍കാമെന്നു പറഞ്ഞ് 17 പേരില്‍നിന്നായി കോടികള്‍ പിരിച്ചതായി കമ്മീഷനെ പോലീസ് അറിയിച്ചു.

ഒന്നാം പ്രതി ലാലി ജോസഫ് ഹൈക്കോടതിയില്‍നിന്ന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം നേടി. എന്നാല്‍, പ്രതി ഇതുവരെ അന്വേഷണ ഉദ്യേഗസ്ഥനു മുന്നില്‍ ഹാജരായിട്ടില്ലെന്നു വിശദീകരണത്തില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.