തിരുവനന്തപുരം, കോഴിക്കോട് മോണോ റെയില്‍ പദ്ധതി ഉപേക്ഷിച്ചു
Friday, August 29, 2014 11:35 PM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ തിരക്ക് ഒഴിവാക്കാനും ഗതാഗത സൌകര്യം വര്‍ധിപ്പിക്കാനുമായി ആവിഷ്കരിച്ച മോണോ റെയില്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചു. പകരം ലൈറ്റ് മെട്രോ പദ്ധതി രണ്ടിടത്തും നടപ്പാക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേരള മോണോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ യോഗത്തിലാണു തീരുമാനം.

ലൈറ്റ് മെട്രോ പദ്ധതി സംബന്ധിച്ച് പഠിച്ച് നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനോട് (ഡിഎംആര്‍സി) ആവശ്യപ്പെട്ടു. ഡിഎംആര്‍സി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

കൊച്ചി മെട്രോ പദ്ധതിയുടെ ചെറുപതിപ്പാണു ലൈറ്റ് മെട്രോ പദ്ധതി. ഈ പദ്ധതി നടപ്പാക്കുന്നതിനു മോണോ റെയില്‍ പദ്ധതിപോലെതന്നെ കുറച്ചു സ്ഥലംമതി. നേരത്തേ ഉദ്ദേശിച്ച സ്ഥലത്തുതന്നെയാകും പദ്ധതി നടപ്പാക്കുക.

തിരുവനന്തപുരത്തും കോഴിക്കോട്ടും മോണോ റെയില്‍ പദ്ധതി നടപ്പാക്കാനായി കാനഡ ആസ്ഥാനമായ ബൊംബാര്‍ഡിയര്‍ എന്ന കമ്പനി മാത്രമാണു ടെന്‍ഡര്‍ സമര്‍പ്പിച്ചത്. 14,000 കോടി രൂപയുടെ ടെന്‍ഡറാണു നല്‍കിയത്. എന്നാല്‍, പദ്ധതിയുടെ കേരളത്തിന്റെ കണ്‍സള്‍ട്ടന്റായ ഡിഎംആര്‍സി 6000 കോടി രൂപയാണു കണക്കാക്കിയത്.


കനേഡിയന്‍ കമ്പനി നല്‍കിയ ടെന്‍ഡര്‍ തുക സംസ്ഥാനത്തിനു താങ്ങാന്‍ കഴിയാത്തതിനാലാണു പദ്ധതി റദ്ദാക്കിയതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ലഭിച്ച ടെന്‍ഡര്‍ വിലയിരുത്തി സംസ്ഥാനത്തിനു യോജിച്ചതെന്ന രീതിയില്‍ ലൈറ്റ് മെട്രോ പദ്ധതിക്കായി വിശദ പ്രോജക്ട് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചതായി മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് വെളിപ്പെടുത്തി.

ലൈറ്റ് മെട്രോ പദ്ധതിയില്‍ ജപ്പാന്‍ കമ്പനിയായ ഹിറ്റാച്ചി താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സിയുടെ (ജൈക്ക) വായ്പ ലഭ്യമാക്കാമെന്നും ഹിറ്റാച്ചി കമ്പനി അറിയിച്ചിട്ടുണ്ട്.

കേരള മോണോ റെയില്‍ കോര്‍പറേഷന്‍ ബോര്‍ഡ് അംഗങ്ങളായ മന്ത്രിമാരായ കെ.എം. മാണി, വി.കെ. ഇബ്രാഹിംകുഞ്ഞ്, ആര്യാടന്‍ മുഹമ്മദ്, വി.എസ്. ശിവകുമാര്‍, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, കെഎംസിഎല്‍ എംഡി പി.ഐ. പരീദ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.സി. ഹരിദാസ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.