പുതിയ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ മദ്യനയത്തെ അട്ടിമറിക്കും: മദ്യനിരോധന സമിതി
Friday, August 29, 2014 11:41 PM IST
കോഴിക്കോട്: ബാറുകള്‍ പൂട്ടുന്നതിനു പകരമായി പുതിയ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്കു ലൈസന്‍സ് നല്കാനുള്ള നീക്കം മദ്യനയത്തെ അട്ടിമറിക്കുമെന്നും ഘട്ടംഘട്ടമായി സമ്പൂര്‍ണ മദ്യനിരോധനം എന്ന ലക്ഷ്യം തകര്‍ക്കുമെന്നും കേരള മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടേറിയറ്റ്.

ലൈസന്‍സ് ഫീ അഞ്ച് ലക്ഷമാക്കാനും അപേക്ഷിക്കുന്നവര്‍ക്കെല്ലാം ലൈസന്‍സ് നല്‍കാനുമുള്ള തീരുമാനം സമ്പൂര്‍ണ മദ്യനിരോധനം തകര്‍ക്കാനുള്ളതാണെന്ന സംശയം ഉയര്‍ത്തുന്നു. ബിയര്‍, വൈന്‍ പാര്‍ലറുകളുടെ ലൈസന്‍സിന്റെ മറവില്‍ വിദേശമദ്യം വില്ക്കുന്നതിനും ബിയറിലും വൈനിലും ആല്‍ക്കഹോള്‍ ശതമാനം കൂട്ടി വില്ക്കുന്നതിനും സാധ്യതകള്‍ ഏറെയുണ്െടന്നും യോഗം ചൂണ്ടിക്കാട്ടി. പുതിയ മദ്യഷാപ്പുകള്‍ അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നയത്തിനു വിരുദ്ധമാണ് ഈ നീക്കം.

എല്ലാ യുഡിഎഫ് നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും ഇതു സംബന്ധിച്ചു നിവേദനം നല്കും. സമ്പൂര്‍ണ മദ്യനിരോധനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെങ്കില്‍ പുതിയ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്കു ലൈസന്‍സ് നല്കരുതെന്നും മദ്യനയം അട്ടിമറിക്കാനുള്ള മദ്യലോബിയുടെ നീക്കത്തിനു കൂട്ടുനില്ക്കരുതെന്നും യോഗം അഭ്യര്‍ഥിച്ചു. പുതിയ ബിയര്‍വൈന്‍ പാര്‍ലറുകള്‍ തുറക്കുന്നതിനെതിരേ പ്രക്ഷോഭം ആരംഭിക്കും.


സമിതി സംസ്ഥാന പ്രസിഡന്റ് ഫാ.തോമസ് തൈത്തോട്ടം അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പ്രഫ.ടി.എം. രവീന്ദ്രന്‍, പ്രഫ.ഒ.ജെ. ചിന്നമ്മ, മാഹിന്‍ നിരോത്ത്, ഒ.ഡി. തോമസ്, റിട്ട. ജഡ്ജ് ശാന്തകുമാരി, സദ്ദിഖ് മൌലവി, തിരുപുറം ശോമശേഖരന്‍, ടി.പി.ആര്‍. നാഥ്, പി.കെ. നാരായണന്‍ മാസ്റര്‍, ആര്‍.കെ. തയ്യില്‍, ഭരതന്‍ പുത്തൂര്‍വട്ടം, ഷാലു പന്തീരാങ്കാവ്, കുര്യന്‍ ചെമ്പനാനി, പൊയില്‍ കൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.