കപൂര്‍ത്തല പ്ളോട്ട് മേഖലാ മാറ്റം: അപേക്ഷ വിപുലമായ നിര്‍മാണത്തിന്
Friday, August 29, 2014 12:20 AM IST
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കൈവശമുള്ള ന്യൂഡല്‍ഹിയിലെ കപൂര്‍ത്തല പ്ളോട്ട് വാണിജ്യ മേഖലയാക്കാന്‍ അപേക്ഷിച്ചത് വിപുലമായ രീതിയില്‍ നിര്‍മാണം നടത്താന്‍ ഡല്‍ഹി കോര്‍പറേഷന്‍ അധികാരികള്‍ നിര്‍ദേശിച്ച പ്രകാരമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ല്യൂട്ടന്‍സ് ബംഗ്ളാവ് സോണ്‍ എന്ന നിയന്ത്രിത മേഖലയിലാണ് കപൂര്‍ത്തല പ്ളോട്ട്. വളരെ കുറഞ്ഞ വിസ്തീര്‍ണത്തില്‍ പരമാവധി മൂന്നുനില വരെയുള്ള കെട്ടിടം മാത്രമേ ഇവിടെ നിര്‍മിക്കാനാകൂ. നിര്‍ദിഷ്ട പദ്ധതി നടപ്പാക്കുന്നതിന് ഇതു തടസമാകും.

ഈ പ്രതിസന്ധി മറികടക്കാന്‍ വാണിജ്യമേഖലയിലേക്കു കപൂര്‍ത്തല പ്ളോട്ടിനെ മാറ്റിയാല്‍ മതിയെന്നു ഡല്‍ഹി കോര്‍പറേഷന്‍ അധികാരികള്‍ നിര്‍ദേശിച്ചു. തുടര്‍ന്നാണു മേഖലാമാറ്റം എന്ന ആശയം സര്‍ക്കാര്‍ സ്വീകരിച്ചത്.

കേരള ഹൌസിന്റെ മാതൃകയില്‍ 60 മുറികളോടുകൂടിയ ഗസ്റ് ഹൌസ്, നിലവില്‍ കേരള ഹൌസില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഓഫീസ് സമുച്ചയം, 120 പേരെ ഉള്‍ക്കൊള്ളാവുന്ന ഡോര്‍മിറ്ററി, ജീവനക്കാര്‍ക്കുള്ള 72 ക്വാര്‍ട്ടേഴ്സുകള്‍ എന്നിവയാണ് നിര്‍ദിഷ്ട പദ്ധതിയിലുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.