റെയില്‍വേ പദ്ധതികള്‍: കേരളം പകുതി ചെലവു വഹിക്കണമെന്നു കേന്ദ്രമന്ത്രി
റെയില്‍വേ പദ്ധതികള്‍:  കേരളം പകുതി ചെലവു വഹിക്കണമെന്നു കേന്ദ്രമന്ത്രി
Friday, August 29, 2014 12:28 AM IST
കൊച്ചി: കേരളത്തിലെ റെയില്‍വേ പദ്ധതികളുടെ ചെലവിന്റെയും സ്ഥലവിലയുടെയും പകുതിയെങ്കിലും സംസ്ഥാനം വഹിക്കുന്ന കാര്യം പരിഗണിക്കണമെന്നു കേന്ദ്ര റെയില്‍വേ മന്ത്രി സദാനന്ദ ഗൌഡ. എറണാകുളം സൌത്ത് റെയില്‍വേ സ്റേഷനില്‍ സന്ദര്‍ശനം നടത്തിയശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതിച്ചെലവുകള്‍ റെയില്‍വേയോടൊപ്പം പങ്കിടുന്ന ഇതര സംസ്ഥാനങ്ങളെ കേരളം മാതൃകയാക്കണം. കര്‍ണാടക റെയില്‍വേ പദ്ധതികളുടെ 50 ശതമാനവും ജാര്‍ഖണ്ഡ് 60 ശതമാനവും ചെലവുവഹിച്ചു ഭൂമി സൌജന്യമായി നല്‍കുന്നു. ഇവിടുത്തെയും പദ്ധതിച്ചെലവിന്റെ 50 ശതമാനവും ഭൂമിവിലയും സംസ്ഥാനം വഹിക്കുന്ന കാര്യം പരിഗണിക്കണമെന്നാണു മുഖ്യമന്ത്രിയോടും സംസ്ഥാന സര്‍ക്കാരിനോടും അഭ്യര്‍ഥിക്കാനുള്ളത്.

പ്രത്യേക റെയില്‍വേ സോണ്‍ ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ല. ആന്ധ്ര വിഭജനവുമായി ബന്ധപ്പെട്ടു പല കാര്യങ്ങളും റെയില്‍വേയ്ക്കു നടപ്പാക്കാനുള്ളതിനാലാണ് ഇക്കാര്യം ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയാത്തത്.

ഓണക്കാല തിരക്കു പരിഗണിച്ചു കേരളത്തിലേക്കു കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കും. പൂനയില്‍നിന്നു കേരളത്തിലേക്ക് ഒരു ട്രെയിന്‍ സര്‍വീസ് നടത്തും. ബാംഗളൂര്‍നിന്നും തിരുവനന്തപുരത്തിനു രണ്ടു പ്രീമിയം സ്പെഷല്‍ ട്രെയിനുകള്‍ ഓടിക്കും. ചെന്നൈയില്‍നിന്ന് എറണാകുളത്തേക്കും മംഗലാപുരത്തേക്കും രണ്ടു വീതവും മംഗലാപുരത്തുനിന്നു നാഗര്‍കോവിലിലേക്കും തിരുച്ചിറപ്പള്ളിയിലേക്കും ഓരോ ട്രെയിനും ഓണം സ്പെഷല്‍ സര്‍വീസ് നടത്തും. ആവശ്യമെങ്കില്‍ ബാംഗളൂരില്‍നിന്നു കൂടുതല്‍ സര്‍വീസുകള്‍ നടത്തും. ചെന്നൈയില്‍നിന്നു തിരുവനന്തപുരത്തേക്കും രണ്ടു ട്രെയിനുകള്‍ ഇന്നലെ തുടങ്ങി. ഒരു ട്രെയിന്‍ കൂടി തുടങ്ങും.


പ്രഖ്യാപിച്ച പുനലൂര്‍-കായംകുളം സര്‍വീസ് ഉടന്‍ ആരംഭിക്കും. ആഴ്ചയില്‍ രണ്ടു സര്‍വീസ് വീതമുള്ള തിരുവനന്തപുരം- കോട്ടയം- നിസാമുദിന്‍, തിരുവനന്തപുരം- ആലപ്പുഴ- നിസാമുദീന്‍ ട്രെയിനുകളും ബാംഗളൂര്‍ പ്രീമിയം ട്രെയിനും ഉടന്‍ ഓടിത്തുടങ്ങും. ചൊവ്വാഴ്ചകളിലെ എറണാകുളം-സന്ത്രഗച്ചി, ഞായറാഴ്ചകളിലെ കൊച്ചുവേളി- ഗുവാഹത്തി ട്രെയിനുകള്‍ ഉടന്‍തന്നെ സര്‍വീസ് തുടങ്ങും.

സുരക്ഷിതവും കുരുക്കുകളില്ലാത്തതുമായ ഗതാഗതം ഉറപ്പാക്കാന്‍ കേരളത്തിലെ ആളില്ലാ ലെവല്‍ ക്രോസുകള്‍ ഇല്ലാതാക്കും. കൂടുതല്‍ ഓവര്‍ ബ്രിഡ്ജുകളും സബ്വേകളും നിര്‍മിക്കുമെന്നും സദാനന്ദ ഗൌഡ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.