സമ്മേളനങ്ങള്‍ക്കു തയാറെടുത്തു സിപിഎം
Friday, August 29, 2014 12:46 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കഴിഞ്ഞ നാലു ദിവസങ്ങളിലായി ചേര്‍ന്ന സിപിഎം നേതൃയോഗങ്ങള്‍ ഇന്നലെ അവസാനിച്ചു. ആലപ്പുഴയില്‍ സംസ്ഥാന സമ്മേളനം ചേരുന്നതടക്കമുള്ള തീരുമാനങ്ങളാണു സംസ്ഥാന കമ്മിറ്റി കൈക്കൊണ്ടത്. ഒക്ടോബര്‍ ആദ്യവാരംതന്നെ ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കും. നവംബറില്‍ ലോക്കല്‍ സമ്മേളനങ്ങളും ഡിസംബറില്‍ ഏരിയാ സമ്മേളനങ്ങളും ജനുവരിയില്‍ ജില്ലാ സമ്മേളനങ്ങളും ചേരും.

ഫെബ്രുവരി 20 മുതല്‍ 23 വരെയാണു സംസ്ഥാന സമ്മേളനം. പാര്‍ട്ടിയുടെ രൂപീകരണത്തിന്റെ അമ്പതാം വാര്‍ഷികം നവംബറില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ബ്രാഞ്ച് തലം മുതല്‍ ഏരിയാ തലംവരെ സെമിനാറുകളടക്കമുള്ള പരിപാടികളാണു സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുള്ളത്.

പാലക്കാട്ടു ചേര്‍ന്ന പ്രത്യേക പ്ളീനത്തോടെ പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന ശേഷിച്ച സംഘടനാ വിഷയങ്ങളും പരിഹരിക്കാനായെന്നു സംസ്ഥാന കമ്മിറ്റിയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പല കാരണങ്ങളാല്‍ പാര്‍ട്ടി വിട്ടവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമമാരംഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ജില്ലാ കമ്മിറ്റികള്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. എം.ആര്‍. മുരളി തിരികെ പാര്‍ട്ടിയിലേക്കു വന്ന സംഭവവും അദ്ദേഹം സംസ്ഥാന കമ്മിറ്റിയില്‍ ചൂണ്ടിക്കാട്ടി.

ഡിവൈഎഫ്ഐയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കണമെന്നു സംസ്ഥാന കമ്മിറ്റിയില്‍ അഭിപ്രായമുയര്‍ന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രവര്‍ത്തനം ശരാശരിയാണെന്ന വിലയിരുത്തലാണു സംസ്ഥാന കമ്മിറ്റി നടത്തിയത്. കേരളത്തിലെ സമ്മേളനത്തിനു പ്രത്യേക മാര്‍ഗരേഖയൊന്നും കേന്ദ്ര നേതൃത്വം നിഷ്കര്‍ഷിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ജില്ലാ കമ്മിറ്റികള്‍ കൂടി സമ്മേളന തീയതികള്‍ തീരുമാനിക്കണമെന്നും നിര്‍ദേശം നല്‍കി.


സംസ്ഥാന സമ്മേളനത്തിന്റെ വേദിയടക്കമുള്ള കാര്യങ്ങള്‍ നിശ്ചയിക്കുന്നതിനായി പിണറായി വിജയനടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തുകൊണ്ട് അടുത്ത ദിവസങ്ങളില്‍ തന്നെ ആലപ്പുഴ ജില്ലാ കമ്മിറ്റി ചേരും. ചികിത്സ കഴിഞ്ഞു വിശ്രമത്തിലുള്ള പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ ജില്ലാ കമ്മിറ്റി യോഗത്തിലേക്കു പ്രത്യേകം ക്ഷണിക്കും.

സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന് ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായ വി. പ്രസാദിനെ തെരഞ്ഞെടുക്കപ്പെട്ട രണ്ടു സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കി. ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ തീരുമാനം ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. കൂടാതെ പാര്‍ട്ടിയില്‍ തിരികേ വന്ന എം.ആര്‍. മുരളിക്കൊപ്പമുണ്ടായിരുന്ന പ്രവര്‍ത്തകര്‍ക്ക് അംഗത്വം നല്‍കാനും തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.