രാജി തേടി പ്രതിപക്ഷം; അനക്കമില്ലാതെ ഭരണപക്ഷം
Friday, August 29, 2014 11:32 PM IST
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ നാളുകളായി നീറിപ്പുകഞ്ഞു നില്‍ക്കുന്ന ടൈറ്റാനിയം കേസില്‍ വിജിലന്‍സ് കോടതിയുടെ വിധി വന്നതോടെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. എന്നാല്‍ കോണ്‍ഗ്രസിലും യുഡിഎഫിലും ഇതുസംബന്ധിച്ചു കാര്യമായ പ്രതികരണങ്ങള്‍ പോലുമുണ്ടായിട്ടില്ല.
പാമോയില്‍ കേസില്‍ വിജിലന്‍സ് കോടതിയുടെ വിധി വന്നപ്പോഴും പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അന്നു മുഖ്യമന്ത്രി രാജിവയ്ക്കേണ്ടതില്ലെന്നു പാര്‍ട്ടി നേതൃത്വവും മുന്നണി നേതൃത്വവും തീരുമാനിക്കുകയായിരുന്നു. ടൈറ്റാനിയം വിധി മുന്നണിക്കുള്ളിലോ സര്‍ക്കാരിലോ അത്രയും പോലും ചലനങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്നാണു കാണുന്നത്.

ബാര്‍ ലൈസന്‍സ് പ്രശ്നത്തില്‍ മുന്നണിയിലും പാര്‍ട്ടിയിലും സര്‍ക്കാരിലും പ്രശ്നങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. എന്നാല്‍, പൊതുസമൂഹത്തില്‍ മുഖ്യമന്ത്രിയുടെയും കെപിസിസി പ്രസിഡന്റിന്റെയും പ്രതിച്ഛായ വളരെ ഉയര്‍ന്നുനില്‍ക്കുകയും ചെയ്യുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെയോ മറ്റു മന്ത്രിമാരുടെയോ രാജിയാവശ്യം മുന്നണിക്കുള്ളില്‍ ഉണ്ടാകില്ലെന്നുതന്നെ വേണം കരുതാന്‍. കമ്പനിയിലെ തൊഴിലാളികളോടു ചോദിച്ചാല്‍ കാര്യമറിയാം എന്ന ഒറ്റവാചകത്തിലുള്ള പ്രതികരണമാണു മുഖ്യമന്ത്രി നടത്തിയിട്ടുള്ളത്. നിയമനടപടി തുടരുക എന്ന സാധാരണ നടപടിക്രമത്തിലൂടെ മുന്നോട്ടു പോകാനായിരിക്കും സര്‍ക്കാരും താത്പര്യപ്പെടുക.


ഗ്രൂപ്പുതലത്തില്‍ പരസ്പരം മത്സരിക്കാനുള്ള സ്ഥിതിയിലല്ല പാര്‍ട്ടിക്കുള്ളിലെ ഇപ്പോഴത്തെ സ്ഥിതി. മാത്രമല്ല ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കേസില്‍ പെട്ട സ്ഥിതിയാണുള്ളത്. ബാര്‍ പ്രശ്നം സൃഷ്ടിച്ച അലോസരങ്ങള്‍ക്കിടയില്‍ പുതിയൊരു പ്രതിസന്ധി സൃഷ്ടിക്കാന്‍ പാര്‍ട്ടിയിലോ മുന്നണിയിലോ ആര്‍ക്കും തത്കാലം താത്പര്യമോ കരുത്തോ ഇല്ലെന്നുള്ളതാണു വസ്തുത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.