യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ബിവറേജസ് മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ അടപ്പിച്ചു
യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ബിവറേജസ് മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ അടപ്പിച്ചു
Saturday, August 30, 2014 12:34 AM IST
തിരുവനന്തപുരം: അത്തം മുതല്‍ ചതയം വരെ ഓണക്കാലത്തു സംസ്ഥാനത്തു മദ്യനിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ഔട്ട്ലെറ്റുകള്‍ അടപ്പിച്ചു. മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ അടപ്പിക്കാനുള്ള ശ്രമത്തിനിടെ പല സ്ഥലങ്ങളിലും യുവമോര്‍ച്ച പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. ചിലയിടങ്ങളില്‍ സംഘര്‍ഷാവസ്ഥയ്ക്കും കാരണമായി.

മദ്യശാലയ്ക്കു മുന്നിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നു കാസര്‍ഗോഡ് ജില്ലയില്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. അടപ്പിച്ച മദ്യ വില്‍പനശാലകള്‍ പിന്നീട് പോലീസ് കാവലില്‍ തുറന്നു പ്രവര്‍ത്തിച്ചു. തിരുവനന്തപുരം ജില്ലയിലെ പല ബിവറേജസ് ഔട്ട്ലെറ്റുകളും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അടപ്പിച്ചെങ്കിലും പോലീസ് ഇടപെട്ടു തുറന്നു. യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും ഔട്ട്ലെറ്റുകള്‍ക്കു മുന്നില്‍ പ്രവര്‍ത്തകര്‍ സമരവുമായി എത്തിയത്.


കോട്ടയം, കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ്, എറണാകുളം എന്നിവിടങ്ങളിലും സംഘര്‍ഷമുണ്ടായി. പലയിടത്തും വില്‍പനശാലകള്‍ക്കു നേരെ പ്രവര്‍ത്തകര്‍ കല്ലേറു നടത്തി. കരുനാഗപ്പള്ളിയിലെ ബിവറേജസ് കോര്‍പറേഷന്റെ വില്‍പനശാലയ്ക്കു മുന്നില്‍ സമരം നടത്തിയ പ്രവര്‍ത്തകരെ പോലീസ് അറസ്റ് ചെയ്ത് നീക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.