വ്യാജരേഖ: പിടികിട്ടാപ്പുള്ളി അറസ്റില്‍
Saturday, August 30, 2014 12:36 AM IST
കോഴിക്കോട്: പാസ്പോര്‍ട്ടിനായി വ്യാജരേഖകള്‍ നിര്‍മിച്ചുവെന്ന കേസിലെ പിടികിട്ടാപ്പുള്ളി ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. കേസിലെ മൂന്നാം പ്രതി കോട്ടക്കല്‍ ഒതുക്കുങ്ങല്‍ വള്ളിയാലില്‍ മൊയ്തീന്‍ കുട്ടി (38) ആണ് അറസ്റിലായത്. മഞ്ചേരി വീമ്പൂരില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചു വരികയായിരുന്ന ഇയാളെ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം സിഐ സജേഷ് വാഴവളപ്പിലും സംഘവുമാണ് അറസ്റ് ചെയ്തത്. 2009ല്‍ മലപ്പുറം ക്രൈം ബ്രാഞ്ച് രജിസ്റര്‍ ചെയ്ത മൂന്നു കേസുകളിലെ പിടികിട്ടാപ്പുള്ളിയാണ് ഇയാള്‍.

നിരവധി വ്യാജരേഖകള്‍, ഇവ നിര്‍മിക്കാനുപയോഗിക്കുന്ന ഉപകരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. എട്ടാം ക്ളാസ് വരെ മാത്രം പഠിച്ച ഇയാള്‍ കലണ്ടര്‍, വിസിറ്റിംഗ് കാര്‍ഡുകള്‍ എന്നിവ അച്ചടിച്ചു നല്‍കുന്ന ജോലി ചെയ്തു വരികയായിരുന്നു. പിന്നീടു ഡിടിപിയും ഫോട്ടോഷോപ്പും പഠിച്ചു രേഖകള്‍ നിര്‍മിക്കുകയായിരുന്നു. കേസില്‍ മറ്റു രണ്ടു പ്രതികള്‍ നേരത്തെ അറസ്റിലായിട്ടുണ്ട്.


മഹാരാഷ്ട്രാ സര്‍ക്കാരിന്റെ വിവിധ രേഖകള്‍, കാലിക്കട്ട് സര്‍വകലാശാലയിലെ ബിഎ, ബിഎസ്സി, ബികോം, എന്‍ജിനിയറിംഗ് സര്‍ട്ടിഫിക്കറ്റുകള്‍, ഹയര്‍ സെക്കന്‍ഡറി, എസ്എസ്എല്‍സി മാര്‍ക്ക് ലിസ്റുകള്‍, ആര്‍സി ബുക്കുകള്‍, നികുതി രേഖകള്‍, കൈവശാവകാശ സര്‍ട്ടിഫിക്കറ്റുകള്‍, നോട്ടറി സീലുകള്‍, തുടങ്ങി നിരവധി രേഖകളാണു പിടിച്ചെടുത്തത്. ലാപ്ടോപ്, പ്രിന്റര്‍, സ്കാനര്‍, ലാമിനേറ്റിംഗ് മെഷീന്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.