കെഎസ്ആര്‍ടിസി ലാഭകരമല്ലാത്ത റൂട്ടുകളില്‍ സ്വകാര്യബസ് അനുവദിക്കണമെന്നു ഹൈക്കോടതി
കെഎസ്ആര്‍ടിസി ലാഭകരമല്ലാത്ത റൂട്ടുകളില്‍ സ്വകാര്യബസ് അനുവദിക്കണമെന്നു ഹൈക്കോടതി
Saturday, August 30, 2014 12:11 AM IST
കൊച്ചി: ലാഭകരമല്ലാത്ത റൂട്ടുകളില്‍ കെഎസ്ആര്‍ടിസിയുടെ സര്‍വീസ് വെട്ടിച്ചുരുക്കി സ്വകാര്യബസുകള്‍ക്ക് അവസരം നല്‍കണമെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. കെഎസ്ആര്‍ടിസിയെ ലാഭകരമാക്കാന്‍ വിദഗ്ധ പഠനം വേണമെന്നും കോടതി നിരീക്ഷിച്ചു. കെഎസ്ആര്‍ടിസിയില്‍നിന്നു വിരമിച്ച ഒരുകൂട്ടം ജീവനക്കാര്‍ പെന്‍ഷനുമായി ബന്ധപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവേയാണു ജസ്റീസ് സി.കെ. അബ്ദുള്‍ റഹീമിന്റെ നിരീക്ഷണം. ലാഭകരമല്ലാത്ത റൂട്ടുകളില്‍ കോര്‍പറേഷന്‍ സര്‍വീസ് കുറച്ചു സ്വകാര്യ ബസുകള്‍ക്കു സര്‍വീസ് നടത്താന്‍ അവസരം ഒരുക്കാവുന്നതാണെന്നു കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാരിനെ എപ്പോഴും ആശ്രയിക്കാതെ ഭാവിയിലെങ്കിലും നഷ്ടങ്ങളില്ലാതെ കെഎസ്ആര്‍ടിസി മുന്നോട്ടു കൊണ്ടുപോകണം. പുനരുദ്ധാരണ പാക്കേജില്‍ കെഎസ്ആര്‍ടിസി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനും നടപടിയുണ്ടാകണം.


സര്‍ക്കാര്‍ 1,145 കോടി രൂപ കുടിശിക നല്‍കാനുണ്െടന്നു കെഎസ്ആര്‍ടിസി കോടതിയില്‍ വ്യക്തമാക്കി. പ്രതിമാസ വരുമാനം 150 കോടി രൂപയും ചെലവ് 239 കോടി രൂപയുമാണ്. വരുമാനത്തിന്റെ 65 ശതമാനവും വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കായാണു ചെലവഴിക്കുന്നതെന്നും കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ ആന്റണി ചാക്കോ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിനു സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദീകരിച്ച് അടുത്ത മാസം 19നു സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഓണത്തിനു മുമ്പു പെന്‍ഷന്‍ വിതരണം ചെയ്യാന്‍ ഉത്തരവിടണമെന്ന ഹര്‍ജികളാണു പരിഗണിക്കുന്നത്. നേരത്തേ പെന്‍ഷനുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേ ഹൈക്കോടതി സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.