തീവ്രവാദി ബന്ധമില്ല; ജമീല്‍ അക്തറിനെ വിട്ടയച്ചു
Sunday, August 31, 2014 12:14 AM IST
മൂന്നാര്‍: ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകന്‍ വഖാസിനു (സിയാവുര്‍ റഹ്മാന്‍) മൂന്നാറില്‍ താമസിക്കുന്നതിനും സിംകാര്‍ഡ് എടുക്കുന്നതിനും സഹായിച്ചതിന്റെ പേരില്‍ പോലീസ് പിടികൂടിയ ബിഹാര്‍ സ്വദേശി ജമീല്‍ അക്തറിനെ (22) ചോദ്യംചെയ്തശേഷം വിട്ടയച്ചു. ഇയാള്‍ക്കു തീവ്രവാദികളുമായി പരിചയത്തിനപ്പുറം മറ്റു ബന്ധങ്ങളൊന്നുമില്ലെന്നു തെളിഞ്ഞതിനാലാണു സ്വന്തം ജ്യാമ്യത്തില്‍ പോലീസ് വിട്ടയച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ ഡല്‍ഹി പോലീസിന്റെ പിടിയിലായ വഖസ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണു ജമീലിനെ മൂന്നാര്‍ പോലീസ് പിടികൂടിയത്. വഖസിനു മൂന്നാറില്‍ താമസത്തിനുള്ള സൌകര്യം ചെയ്തുകൊടുത്തതല്ലാതെ ഭീകര പ്രവര്‍ത്തനങ്ങളുമായി ഇയാള്‍ക്കു ബന്ധമില്ലെന്നു പോലീസ് പറഞ്ഞു. ഹോളി ആഘോഷിക്കാന്‍ സ്വദേശത്തേക്കു പോയ ജമീലിനു വഖാസ് അറസ്റിലായ വിവരംപോലും അറിയില്ലെന്നും പോലീസ് പറഞ്ഞു.


രണ്ടു വര്‍ഷമായി മൂന്നാറില്‍ ആദ്യം ഹോട്ടല്‍ തൊഴിലാളിയായും പിന്നീടു സ്വന്തം ചായക്കടയും നടത്തിവന്നിരുന്ന ജമീലിനെ മൂന്നാറിലെത്തിയ വഖാസുമായി അടുപ്പിച്ചത് ഇരുവരുടെയും ഭാഷയാണ്. സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി.എ. ആന്റണിയും ദേശീയ അന്വേഷണ ഏജന്‍സിയും നടത്തിയ അന്വേഷണത്തിലും ചോദ്യംചെയ്യലിലും ഇയാള്‍ക്കു തീവ്രവാദികളുമായി ബന്ധമില്ലെന്നു ബോധ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.