കള്ളനോട്ടു നിര്‍മാണ സാമഗ്രികളുമായി രണ്ടു പേര്‍ പിടിയില്‍; മൂന്നുപേര്‍ മുങ്ങി
കള്ളനോട്ടു നിര്‍മാണ സാമഗ്രികളുമായി രണ്ടു പേര്‍ പിടിയില്‍; മൂന്നുപേര്‍ മുങ്ങി
Sunday, August 31, 2014 12:24 AM IST
നെടുങ്കണ്ടം: കള്ളനോട്ട് നിര്‍മിക്കുന്നതിനായുള്ള സംവിധാനങ്ങള്‍ ഒരുക്കിയ സംഘത്തിലെ രണ്ടുപേരെ നെടുങ്കണ്ടം പോലീസ് അറസ്റ്ചെയ്തു. നെടുങ്കണ്ടം താന്നിമൂട് ബ്ളോക്ക് 23-ല്‍ ഷാജന്‍(42), ഉമ്മാക്കട വഞ്ചികപ്പാറയില്‍ മുസമലിന്റെ ഭാര്യ ജാസ്മിന്‍ (44) എന്നിവരാണു പിടിയിലായത്. കേസിലെ പ്രധാന പ്രതിയായ മുസമല്‍ ഉള്‍പ്പെടെ മൂന്നു പ്രതികള്‍ ഒളിവിലാണ്.

പോലീസിനു ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഷാജന്റെ വീട്ടില്‍ നടത്തിയ തെരച്ചലില്‍ ഇവരുടെ ആട്ടിന്‍കൂട്ടില്‍നിന്നു കള്ളനോട്ട് നിര്‍മിക്കുന്നതിനു സൂക്ഷിച്ചിരുന്ന ഉപകരണങ്ങളും മറ്റും കണ്െടടുത്തു. ഗ്ളാസ് പ്ളേറ്റുകള്‍, സ്ക്രീന്‍ പ്രിന്റിംഗ് മാറ്റ്, മൂന്നു ചാക്കുകളിലായി സൂക്ഷിച്ചിരുന്ന വിവിധതരം പേപ്പറുകള്‍, ഒട്ടിക്കുന്നതിനുള്ള പ്രസിംഗ് കമ്മട്ടം എന്നിവയാണു ഷാജന്റെ വീട്ടില്‍നിന്നു കണ്െടത്തിയത്.

ഇയാളില്‍നിന്നു ലഭിച്ച വിവരങ്ങള്‍പ്രകാരം പ്രധാന പ്രതിയെന്നു പറയുന്ന മുസമലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പ്രിന്റിംഗിനും മറ്റുമായി വാങ്ങി സൂക്ഷിച്ചിരുന്ന കംപ്യൂട്ടര്‍, പ്രിന്റര്‍, സ്കാനര്‍ തുടങ്ങിയവയും അനുബന്ധ സാമഗ്രികളും കണ്െടടുത്തു. ഇയാളുടെ ഭാര്യ ജാസ്മിനെ അറസ്റ് ചെയ്തു.


മുസമലും ഭാര്യ ജാസ്മിനും കൂടി ഒരാഴ്ചമുമ്പാണു നിര്‍മാണ സാമഗ്രികള്‍ ഇവിടെ എത്തിച്ചതെന്നു പോലീസ് പറഞ്ഞു. കള്ളനോട്ട് നിര്‍മാണത്തിന് അനുയോജ്യമായ വാടകവീടു കണ്െടത്തുന്നതുവരെ ഇവ ഷാജന്റെ വീട്ടില്‍ സൂക്ഷിക്കാനായിരുന്നു പദ്ധതി. ഇതിനിടെ, പോലീസ് അന്വേഷിക്കുന്നെന്നു മനസിലാക്കിയ മുസമല്‍ ഒളിവില്‍ പോവുകയായിരുന്നു. തമിഴ്നാട് സ്വദേശികളായ രണ്ടുപേരാണു കേസിലെ മറ്റുപ്രതികള്‍. ഇവരാണ് കള്ളനോട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട സാമഗ്രികള്‍ മുസമലിനു കൈമാറിയത്. സാങ്കേതിക വിവരങ്ങളും ഇവര്‍ നല്‍കിയതായും കരുതപ്പെടുന്നു. ഒരു ലക്ഷം രൂപ വിലവരുന്ന നിര്‍മാണ സാമഗ്രികള്‍ മധുരയില്‍നിന്നാണു വാങ്ങിയത്.

താന്നിമൂട് കേന്ദ്രികരിച്ച് ഒരു വീട്ടിലെ മോഷണവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടയിലാണു ഷാജന്റെ വീട്ടില്‍ കള്ളനോട്ട് നിര്‍മാണത്തിന് ഉപകരണങ്ങള്‍ രഹസ്യമായി സൂക്ഷിച്ച വിവരം പോലീസിനു ലഭിച്ചത്. നെടുങ്കണ്ടം എസ്ഐ അബ്ദുള്‍ ഷുക്കൂര്‍, അഡീഷണല്‍ എസ്ഐമാരായ ജോര്‍ജ്, സണ്ണിച്ചന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ റസാഖ്, ശ്രീകല, സന്തോഷ്, ബിജു ഇമ്മാനുവേല്‍ എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.