ഗള്‍ഫിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് നാലിരട്ടിയായി
Monday, September 1, 2014 12:07 AM IST
നെടുമ്പാശേരി: കൊച്ചിയില്‍നിന്നു ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് നാലിരട്ടിയായി. ഓണാഘോഷത്തിനു നാട്ടിലേക്കു വരുന്ന ഗള്‍ഫ് മലയാളികളെയും സ്കൂള്‍ അവധിക്കു നാട്ടിലെത്തി കുടുംബമായി തിരിച്ചുപോകുന്നവരെയും പിഴിയുകയാണ് എയര്‍ലൈന്‍സുകളുടെ ലക്ഷ്യം. അതേസമയം, യാത്രക്കാര്‍ കൂടുന്ന കാലയളവില്‍ പരമാവധി വരുമാനമുണ്ടാക്കാന്‍ ശ്രമിക്കുന്നതു സ്വാഭാവികമാണെന്ന് എയര്‍ ഇന്ത്യയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓഫ് സീസണിലെ നഷ്ടം നികത്തുന്നത് ഈ വിധത്തിലാണത്രെ.

കൊച്ചിയില്‍നിന്നു ഗള്‍ഫ് മേഖലയിലേക്കു സര്‍വീസ് നടത്തുന്ന എല്ലാ വിമാന കമ്പനികളും ടിക്കറ്റ് നിരക്ക് കൂട്ടിയിട്ടുണ്ട്. ഇവിടെനിന്നു ഗള്‍ഫിലെ പ്രധാന സെക്ടറുകളായ അബുദാബി, ദുബായി, ബഹ്റൈന്‍, ദോഹ, ഷാര്‍ജ, കുവൈറ്റ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് 7,500 രൂപ മുതല്‍ 10,000 രൂപ വരെയായിരുന്നു സാധാരണ വിമാന ടിക്കറ്റ് നിരക്ക്. ഇപ്പോള്‍ ടിക്കറ്റൊന്നിന് 35,000 മുതല്‍ 40,000 രൂപ വരെയാണ് ഈടാക്കുന്നത്. അവസാന നിമിഷം ടിക്കറ്റെടുക്കാന്‍ വരുന്നവര്‍ 48,000 രൂപ വരെ കൊടുക്കേണ്ടിവരുന്നുണ്ട്. ഗള്‍ഫ് മേഖലയിലേക്കു ടിക്കറ്റിനു ക്ഷാമമില്ലെന്നാണു ട്രാവല്‍ ഏജന്‍സികള്‍ പറയുന്നത്. എപ്പോള്‍ ആവശ്യപ്പെട്ടാലും ടിക്കറ്റ് ലഭ്യമാണ്. അമിതലാഭം കൊയ്യാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ഗള്‍ഫ് മേഖലയിലേക്കുള്ള ടിക്കറ്റുകള്‍ വിമാനക്കമ്പനികള്‍ നേരത്തേ കരുതിയിരുന്നതായിട്ടാണ് ഇതില്‍നിന്നു മനസിലാകുന്നത്.


വിമാനടിക്കറ്റ് വര്‍ധനയില്‍ പ്രതിഷേധിച്ചു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊച്ചി വിമാനത്താവളത്തിലേക്കു കഴിഞ്ഞ ദിവസം മാര്‍ച്ച് നടത്തി. കെപിസിസി സെക്രട്ടറി അഡ്വ. ബി. അബ്ദുള്‍ മുത്തലിബ് ഉദ്ഘാടനം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.