ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ വി. മുരളീധരനു രൂക്ഷവിമര്‍ശനം
ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ വി. മുരളീധരനു രൂക്ഷവിമര്‍ശനം
Monday, September 1, 2014 11:47 PM IST
തിരുവനന്തപുരം: ബിജെപിസംസ്ഥാന സമിതി യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനെതിരേ രൂക്ഷവിമര്‍ശനം. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ചേര്‍ന്ന ആദ്യ സംസ്ഥാന സമിതിയോഗത്തിലാണു മുരളീധരനെതിരേ രൂക്ഷ വിമര്‍ശനമുയര്‍ന്നത്.

തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലം ബിജെപിക്ക് അനുകൂലമായിരുന്നു. അതു ഫലപ്രാപ്തിയിലെത്തിക്കാന്‍ ആവാത്തതു നേതൃത്വത്തിന്റെ കഴിവുകേടാണെന്നായിരുന്നു പ്രധാന ആരോപണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് കുറഞ്ഞ മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന നിര്‍ദേശമുണ്ടായിട്ടും നേതൃത്വം ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല. നെയ്യാറ്റിന്‍കര മണ്ഡലത്തിലാണ് ബിജെപിക്ക് ഇത്തവണയും വോട്ട് കുറഞ്ഞത്. ഇതാണ് ഒ. രാജഗോപാലിന്റെ തോല്‍വിക്കു കാരണമായത്.


പണം കൈപ്പറ്റിയാണ് കോട്ടയം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന നോബിള്‍ മാത്യുവിന് സീറ്റ് നല്‍കിയത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കേണ്ടതിന്റെ ആവശ്യകത കേന്ദ്രത്തെ ബോധ്യപ്പെടുത്തുന്നതിലും സംസ്ഥാന നേതൃ ത്വം പരാജയപ്പെട്ടുവെന്നും യോ ഗത്തില്‍ ആക്ഷേപമുയര്‍ന്നു. ദേശീയ അധ്യക്ഷന്‍ അമിത് ഷായെ നേരിട്ടുകണ്ട് മുരളീധര വിരുദ്ധ വിഭാഗം നേതാക്കള്‍ ഇക്കാര്യങ്ങള്‍ ധരിപ്പിക്കുമെന്നാണ് സൂചന. മുന്‍ ചീഫ് ജസ്റീസ് പി. സദാശിവത്തെ സംസ്ഥാന ഗവര്‍ണര്‍ ആക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെയും യോഗത്തില്‍ ആക്ഷേപമുയര്‍ന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.