എല്‍ഇഡി ബള്‍ബിന്റെ കണ്ടന്‍സറില്‍ ഒളിപ്പിച്ചു കടത്തിയ 600 ഗ്രാം തങ്കക്കട്ടി പിടിച്ചു
Monday, September 1, 2014 12:05 AM IST
കോഴിക്കോട്: എല്‍ഇഡി ബള്‍ബിന്റെ കണ്ടന്‍സറിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 600 ഗ്രാം തൂക്കമുള്ള തങ്കക്കട്ടി എയര്‍ കസ്റംസ് ഇന്റലിജന്‍സ് പിടികൂടി. കൊടുവള്ളി സ്വദേശി ഒതയേത്ത് ഹംസ(50)യില്‍നിന്നാണ് 21 ലക്ഷം വിലമതിക്കുന്ന തങ്കക്കട്ടി പിടിച്ചത്.

ഇന്നലെ രാവിലെ ഏഴേകാലോടെ കോഴിക്കോട് വിമാനത്താവളത്തിലിറങ്ങിയ ദോഹ- ബഹറിന്‍ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഹംസ. ഇയാളുടെ രജിസ്ട്രേഡ് ബാഗേജിലാണ് എല്‍ഇഡി ബള്‍ബ് സൂക്ഷിച്ചിരുന്നത്. തന്റെ നാട്ടുകാരായ ദോഹയിലെ രണ്ടു സുഹൃത്തുക്കള്‍ നാട്ടിലെത്തിക്കാന്‍ ആവശ്യപ്പെട്ടു ബള്‍ബ് തന്നെ ഏല്‍പ്പിക്കുകയായിരുന്നുവെന്നു ഹംസ പറയുന്നു. ദോഹയില്‍നിന്നു വിമാനത്തില്‍ കയറിയതു മുതല്‍ ഇയാള്‍ എയര്‍ കസ്റംസിന്റെ നിരീക്ഷണത്തിലായിരുന്നു.

സ്വര്‍ണക്കള്ളക്കടത്തടക്കമുള്ള അനധികൃത ഇടപാടുകള്‍ തടയാന്‍ കോഴിക്കോട് എയര്‍ കസ്റംസ് വിഭാഗം ഏര്‍പ്പെടുത്തിയ ത്രിതല രഹസ്യാന്വേഷണ സംവിധാനത്തിന്റെ ഭാഗമായി കോഴിക്കോട്ടേക്കുള്ള വിമാന യാത്രക്കാരെ വിമാനത്തില്‍ കയറുന്നതിനു മുമ്പും വിമാനത്തിലും നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നര മാസമായി തുടരുന്ന ഈ ത്രിതല രഹസ്യാന്വേഷണ സംവിധാനത്തിന്റെ സഹായത്തോടെ പിടിയിലാകുന്ന ആറാമത്തെ കേസാണിത്.


കസ്റംസ് അസി. കമ്മീഷണര്‍ ലോകേഷ് ദാമര്‍, ഇന്റലിജന്‍സ് സൂപ്രണ്ട് ഫ്രാന്‍സിസ് കോടങ്കണ്ടത്ത്, കസ്റംസ് സൂപ്രണ്ട് തോമസ് ചെറിയാന്‍, ഇന്റലിജന്‍സ് ഓഫീസര്‍മാരായ അരവിന്ദ് വിക്രംസിംഗ്, പ്രദീപ്കുമാര്‍, സി. ബാലന്‍, അശോക്കുമാര്‍ രഞ്ജന്‍, അജയ് റായ് എന്നിവരടങ്ങുന്ന സംഘമാണു സ്വര്‍ണം പിടികൂടിയത്. കേസിന്റെ തുടരന്വേഷണം കോഴിക്കോട് കസ്റംസ് പ്രിവന്റീവ് വിഭാഗം ഏറ്റെടു ത്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.