ടൈറ്റാനിയം: വിജിലന്‍സ് ഉത്തരവിനു സ്റേ
ടൈറ്റാനിയം: വിജിലന്‍സ് ഉത്തരവിനു സ്റേ
Tuesday, September 2, 2014 12:08 AM IST
കൊച്ചി: ടൈറ്റാനിയം അഴിമതിക്കേസില്‍ തുടരന്വേഷണം നടത്തണമെന്ന വിജിലന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റേ ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, പൊതുമരാമത്തു മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവരടക്കം 11 പേര്‍ക്കെതിരേ കേസടുത്തു തുടരന്വേഷണം നടത്തണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവിനെ ചോദ്യംചെയ്തു വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി. ബാലകൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു ജസ്റീസ് ഏബ്രഹാം മാത്യുവിന്റെ ഇടക്കാല ഉത്തരവ്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കു നോട്ടീസ് അയയ്ക്കാനും ഉത്തരവിട്ടു. ഹര്‍ജി ഓണാവധിക്കു ശേഷം കോടതി പരിഗണിക്കും.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പുറമേ ടൈറ്റാനിയം എംഡിയായിരുന്ന ഈപ്പന്‍ ജോസഫ്, ബാംഗളൂരിലെ മെക്കോണ്‍ കമ്പനി, ഇടനിലക്കാരായ ജിന്‍ഡക്സ് കമ്പനിയുടെ എംഡി രാജീവ്, ടൈറ്റാനിയം മുന്‍ ചീഫ് എന്‍ജിനിയര്‍ ഗംഗാധരന്‍, ഡി.കെ. ബസു, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ക്കു നോട്ടീസ് അയയ്ക്കാനാണു ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. പ്രതികള്‍ക്കെതിരേയുള്ള മുഴുവന്‍ നടപടികളും ഹൈക്കോടതി തടഞ്ഞു.


2005ല്‍ തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയില്‍ മലിനീകരണ നിയന്ത്രണ പ്ളാന്റ് സ്ഥാപിച്ചതില്‍ 256 കോടി രൂപയുടെ അഴിമതി നടന്നുവെന്നു കാണിച്ചു തിരുവനന്തപുരം സ്വദേശി ജി. സുനിലാണ് ആദ്യം പരാതി നല്‍കിയത്. ഈ പരാതിയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ ഉള്‍പ്പെട്ടിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട അഴിമതിയും ഗൂഢാലോചനയും കണ്െടത്തണമെന്നു പരാതിയില്‍ പറഞ്ഞിരുന്നു. പിന്നീട് ഇതേ ആവശ്യം ഉന്നയിച്ചു ടൈറ്റാനിയം മുന്‍ ജീവനക്കാരനായ എസ്. ജയനും പരാതി നല്‍കി. ഈ പരാതിയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കതിരേ ആരോപണം ഉന്നയിച്ചിരുന്നു. അഴിമതി സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടു പിന്നീട് സെബാസ്റ്യന്‍ ജോര്‍ജും പരാതി നല്‍കി.

എന്നാല്‍, വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഗൂഢാലോചനയും അഴിമതിയും കണ്െടത്താനായില്ല. അഴിമതിയില്‍ രാഷ്ട്രീയക്കാര്‍ക്കു പങ്കില്ലെന്ന വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരേ കേസെടുക്കുന്നതിനു ഗവര്‍ണറുടെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും വിജിലന്‍സ് കോടതി അഭിപ്രായപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.