കൃത്രിമരേഖ ചമച്ചതിനു മലിനീകരണ നിയന്ത്രണബോര്‍ഡ് മുന്‍ചെയര്‍മാനെതിരേ കേസെടുക്കാന്‍ ഉത്തരവ്
Tuesday, September 2, 2014 12:26 AM IST
തൃശൂര്‍: കോഴക്കേസിലെ പ്രതികളെ രക്ഷിക്കാന്‍ രേഖകളില്‍ കൃത്രിമം കാണിച്ചതിനു മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മുന്‍ ചെയര്‍മാനും മെംബര്‍ സെക്രട്ടറിയുമായ എസ്.ഡി. ജയപ്രസാദിനെതിരേ കേസെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

ഹൈക്കോടതി ഉത്തരവനുസരിച്ചു കേസെടുക്കാതിരുന്ന സര്‍ക്കാരിനെതിരേ കോടതിയലക്ഷ്യ കേസ് വന്നതിനെത്തുടര്‍ന്നാണു ജയപ്രസാദിനെതിരേ കേസെടുക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.നിവേദിത പി. ഹരന്‍ ഡിജിപിക്കു നിര്‍ദേശം നല്‍കിയത്.

കുന്നംകുളത്തെ കാനന്‍ ഗ്രാനൈറ്റ്സ് സ്ഥാപനത്തിന്റെ ഉടമ സൈമണ്‍ കെ. ഫ്രാന്‍സിസാണു കോടതിയലക്ഷ്യത്തിനു സര്‍ക്കാരിനെതിരേ കേസ് ഫയല്‍ ചെയ്തത്. കാനന്‍ ഗ്രാനൈറ്റ്സിനു പ്രവര്‍ത്തനാനുമതി നിഷേധിക്കാതിരിക്കാന്‍ 15 ലക്ഷം രൂപ 2005ല്‍ കോഴ ആവശ്യപ്പെടുകയും ഭാഗികമായി തുക കൈപ്പറ്റുകയും ചെയ്ത മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനിയര്‍ എ.കെ. സുരേന്ദ്രനെയും കൂട്ടുപ്രതികളെയും സംരക്ഷിക്കാന്‍ ഔദ്യോഗിക രേഖകളില്‍ തിരുത്തല്‍ വരുത്തിയെന്നാണു ജയപ്രസാദിനെതിരേയുള്ള കേസ്.

സുരേന്ദ്രന്‍ കോഴ വാങ്ങിയതിനെതിരേ സംസ്ഥാന വിജിലന്‍സ് പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് വേണ്ടത്ര മുന്നേറിയില്ല. ഈ ഘട്ടത്തിലാണു രേഖകള്‍ തിരുത്തപ്പെട്ടത്. സൈമണ്‍ കെ. ഫ്രാന്‍സിസ് ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നു സിബിഐ അന്വേഷണം ഏര്‍പ്പെടുത്തി. സുരേന്ദ്രന്‍ അടക്കം അഞ്ചുപേര്‍ കുറ്റക്കാരാണെന്നും രേഖകള്‍ തിരുത്തിയതിനു മെംബര്‍ സെക്രട്ടറി ജയപ്രസാദിനെതിരേ നടപടിയെടുക്കണമെന്നും സിബിഐ കോടതിയെ ബോധിപ്പിച്ചിരുന്നു. കോടതിയുടെ ഉത്തരവനുസരിച്ചു സുരേന്ദ്രനെയും കൂട്ടുപ്രതികളായ കെ.എസ്. വിനയ, സിന്ധു രാധാകൃഷ്ണന്‍, സുശീല നായര്‍, എന്‍.ബി. ബിജു എന്നിവരെയും സസ്പെന്‍ഡ് ചെയ്തു. ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും സുരേന്ദ്രന്‍ ഒഴികെ നാലുപേരെയും സര്‍വീസില്‍ തിരിച്ചെടുത്തു. ഇതിനെതിരേ ഹൈക്കോടതിയില്‍ നിലവിലുള്ള കേസില്‍ അടുത്ത ദിവസം വിധി പ്രസ്താവിക്കും.


ഇതിനിടെ, അന്നത്തെ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സെക്രട്ടറിയായിരുന്ന ജയപ്രസാദിനെ ചെയര്‍മാനായി നിയമിച്ചു. കുറ്റക്കാരനെന്നു സിബിഐയും കോടതിയും കണ്െടത്തിയയാളെ ചെയര്‍മാനായി നിയമിച്ചതിനെ ചോദ്യംചെയ്തു സൈമണ്‍ വീണ്ടും കോടതിയെ സമീപിച്ചു.

ഹൈക്കോടതിയുടെ ഉത്തരവനുസരിച്ചു ജയപ്രസാദിനെ സര്‍ക്കാര്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്നു പുറത്താക്കി. വ്യാജരേഖ ചമച്ചതിനു കേസെടുക്കണമെന്നും നിര്‍ദേശിച്ചു. ഇതിനെ ചോദ്യംചെയ്തു ജയപ്രസാദ് ഡിവിഷന്‍ ബഞ്ചിലും പിന്നീടു സുപ്രീം കോടതിയിലും അപ്പീല്‍ നല്‍കിയെങ്കിലും സൈമണ്‍ കക്ഷിചേര്‍ന്നു നടത്തിയ വാദം കണക്കിലെടുത്തു കേസ് തള്ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.