മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 128.2 അടി
മുല്ലപ്പെരിയാറില്‍  ജലനിരപ്പ് 128.2 അടി
Tuesday, September 2, 2014 12:28 AM IST
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഉപസമിതി സന്ദര്‍ശനം നടത്തി. സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ടസമിതിയുടെ അഞ്ചംഗ ഉപസമിതിയാണ് അണക്കെട്ടില്‍ ഇന്നലെ രാവിലെ പരിശോധന നടത്തിയത്. കുമളിയിലെ മേല്‍നോട്ടസമിതി ഓഫീസില്‍ യോഗം ചേര്‍ന്ന ശേഷമാണു സമിതി അണക്കെട്ടിലെത്തിയത്. അണക്കെട്ട് സന്ദര്‍ശനത്തിനുശേഷം അണക്കെട്ടിലെ തമിഴ്നാടിന്റെ ഐബിയില്‍ യോഗം ചേര്‍ന്നു. പരിശോധനാ വിവരങ്ങള്‍ മേല്‍നോട്ട സമിതിക്ക് റിപ്പോര്‍ട്ട് ചെയ്യും.

സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ പ്രതിനിധി ഹരീഷ് ഗിരീഷ് ചെയര്‍മാനായ ഉപസമിതിയാണ് അണക്കെട്ടിലെത്തിയത്. തമിഴ്നാട് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ മാധവന്‍, സബ് ഡിവിഷണല്‍ ഓഫീസര്‍ സൌന്ദരം, കേരള മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ജോര്‍ജ് ഡാനിയേല്‍, അസിസ്റന്റ് എന്‍ജിനിയര്‍ എന്‍.എസ്. പ്രസീദ് എന്നിവരാണ് മറ്റ് ഉപസമിതി അംഗങ്ങള്‍. അണക്കെട്ട്, ഗാലറി, സ്പില്‍വേ എന്നിവിടങ്ങളില്‍ സംഘം പരിശോധന നടത്തി. സീപ്പേജ് വാട്ടറിന്റെ അളവ് തിട്ടപ്പെടുത്തിയെങ്കിലും ഇവര്‍ ഇതു വെളിപ്പെടുത്തിയില്ല. ജലനിരപ്പ് 130 അടിയിലെത്തിയാല്‍ മേല്‍നോട്ടസമിതി അണക്കെട്ടിലെത്തുമെന്ന് സംഘം പറഞ്ഞു. ഇന്നലെ വൈകുന്നേരം അണക്കെട്ടിലെ ജലനിരപ്പ് 128.2 അടിയാണ്. സെക്കന്‍ഡില്‍ 4309 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. സെക്കന്‍ഡില്‍ 500 ഘനയടി വെള്ളമാണു തമിഴ്നാട് കൊണ്ടുപോകുന്നത്. അണക്കെട്ട് പ്രദേശത്ത് 33 മില്ലിമീറ്ററും തേക്കടിയില്‍ 21 മില്ലിമീറ്ററും മഴ പെയ്തു. കനത്ത മഴ തുടരുന്നതിനാല്‍ താമസിയാതെ ജലനിരപ്പ് 130 അടിയിലേക്ക് എത്തുമെന്നാണു തമിഴ്നാട് കണക്കുകൂട്ടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.