ജസ്റീസ് സദാശിവത്തെ ഗവര്‍ണറാക്കുന്നതിനെതിരേ പി.സി. തോമസ്
ജസ്റീസ് സദാശിവത്തെ  ഗവര്‍ണറാക്കുന്നതിനെതിരേ പി.സി. തോമസ്
Tuesday, September 2, 2014 12:34 AM IST
കോട്ടയം: സുപ്രീംകോടതി ചീഫ് ജസ്റീസായിരുന്ന പി. സദാശിവത്തെ കേരള ഗവര്‍ണറാക്കാനുള്ള നീക്കം, കോളജ്പഠനം പൂര്‍ത്തിയാക്കിയയാളെ പിന്നീടു സ്കൂളില്‍ ചേര്‍ക്കുന്നതിനു തുല്യമാണെന്നു കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ്. തമിഴ്നാടിനു ഇക്കാര്യത്തില്‍ പ്രത്യേക താത്പര്യമുണ്ട്. കേരളത്തിലെ ഡാമുകള്‍ സ്വന്തമാക്കാന്‍ തമിഴ്നാടിന്റെ ഭാഗത്തുനിന്നു കുത്സിതനീക്കങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഇതെല്ലാം ഗവര്‍ണര്‍ നിയമനവുമായി ബന്ധപ്പെട്ടു സംശയം വര്‍ധിപ്പിക്കുന്നതായി പി.സി.തോമസ് പറഞ്ഞു.

ഓണക്കാലമായിട്ടും അവശ്യസാധനങ്ങളുടെ വില പിടിച്ചുനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ ജനങ്ങളോടു കാട്ടുന്ന വഞ്ചന അവസാനിപ്പിക്കണം. കേരളത്തിലെയും തമിഴ്നാട്ടിലെയും പച്ചക്കറിക്കര്‍ഷകരെ ഇടനിലക്കാര്‍ ചൂഷണം ചെയ്യുകയാണ്. കര്‍ഷകര്‍ക്കു നിസാര വില നല്‍കി ഏറ്റെടുക്കുന്ന പച്ചക്കറി ഉയര്‍ന്ന വിലയ്ക്കു വില്പന നടത്തി ഇടനിലക്കാര്‍ ലാഭം കൊയ്യുകയാണ്. ഈ ഇടനിലക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണം.


ഹോര്‍ട്ടികോര്‍പ്പ്, സപ്ളൈകോ മുതലായ സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ട പൊതുവിതരണ സമ്പ്രദായത്തില്‍ വന്ന അഴിമതിയും അന്വേഷണവിധേയമാക്കണം. റബര്‍വില 123 രൂപയിലേക്കു താഴ്ന്നിട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കുന്നില്ല. 500 കോടി രൂപ മുടക്കിയാല്‍ 200 രൂപയ്ക്കു കുറേയെങ്കിലും റബര്‍ സംഭരിക്കാം. ഇതു വിപണിയില്‍ വില ഉയരാന്‍ സഹായകരമാവും. ഇതിനായി കേന്ദ്രസര്‍ക്കാരിനുള്ള വിലസ്ഥിരതാ ഫണ്ടില്‍നിന്നോ മറ്റു ധനകാര്യ സ്രോതസില്‍നിന്നോ പണം ലഭ്യമാക്കാം. കഴിഞ്ഞദിവസം കേന്ദ്ര ധനമന്ത്രിയെ കണ്ട മുഖ്യമന്ത്രി ഇക്കാര്യം ഉന്നയിക്കാന്‍ പോലും തയാറായില്ലെന്നു പി.സി. തോമസ് ആരോപിച്ചു. സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. സ്റ്റീഫന്‍ ചാഴികാടന്‍, ജേക്കബ് കുര്യാക്കോസ്, കോട്ടയം ജില്ലാ സെക്രട്ടറി ആന്റണി മാത്യു സ്രാമ്പിക്കല്‍, കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് ചെറിയാന്‍ പി. ലോബ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.