ഹീമോഫീലിയ രോഗികള്‍ക്ക് ആയിരം രൂപ വീതം നല്‍കും
Tuesday, September 2, 2014 12:36 AM IST
തിരുവനന്തപുരം: ഹീമോഫീലിയ രോഗികള്‍ക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിക്കു നാളെ തുടക്കം. സംസ്ഥാന സര്‍ക്കാരിന്റെ മിഷന്‍-676ല്‍ ഉള്‍പ്പെടുത്തിയ പദ്ധതി സാമൂഹ്യനീതി വകുപ്പിനായി സാമൂഹ്യ സുരക്ഷാ മിഷനാണു നടപ്പിലാക്കുന്നത്. ആയിരക്കണക്കിനു ഹീമോഫീലിയ രോഗികള്‍ക്കു പ്രയോജനം ലഭിക്കും.

സാമൂഹ്യസുരക്ഷാ മിഷന്റെ സമാശ്വാസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് എപില്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ ഹീമോഫീലിയ ബാധിതരായ എല്ലാ ആളുകള്‍ക്കും പ്രതിമാസം ആയിരം രൂപ വീതം നല്‍കുന്നത്.

വൃക്കകള്‍ക്കു തകരാര്‍ സംഭവിച്ചു മാസത്തില്‍ ഒരു തവണയെങ്കിലും ഡയാലിസിസിനു വിധേയരാകുന്നവര്‍ക്കും വൃക്ക-കരള്‍ അവയവ മാറ്റ ശസ്ത്രക്രിയ നടത്തിയിട്ടുള്ളവര്‍ക്കുമാണു നിലവില്‍ സമാശ്വാസം പദ്ധതിയിലൂടെ ധനസഹായം നല്‍കിവരുന്നത്. പ്രതിമാസം 1,100 രൂപയാണ് ഇവര്‍ക്കു നല്‍കുന്നത്.

രക്തം കട്ടപിടിക്കുന്നതിനാവശ്യമായ ക്ളോട്ടിംഗ് ഫാക്ടറുകളായ എട്ട്, ഒന്‍പത്, 11, 13 എന്നിവയുടെ കുറവ് മൂലമാണു ഹീമോഫീലിയയും അനുബന്ധ രോഗങ്ങളും ഉണ്ടാകുന്നത്. ഇത്തരം രോഗികള്‍ക്കു പ്രത്യേക കാരണമില്ലാതെ തന്നെ സന്ധികളില്‍ രക്തസ്രാവം ഉണ്ടാകുന്നു.


ശരീരത്തില്‍ മുറിവുണ്ടാകുമ്പോഴും ശസ്ത്രക്രിയ നടത്തുമ്പോഴും ഇവരില്‍ രക്തം കട്ടപിടിക്കാന്‍ ബുദ്ധിമുട്ടാണ്.

അസ്ഥികളില്‍ സ്വമേധയാ ഉണ്ടാകുന്ന രക്തസ്രാവം മൂലം ഈ രോഗികള്‍ക്ക് ആര്‍ജിത വൈകല്യംവരെ സംഭവിക്കാമെന്നു വിദഗ്ധര്‍ പറയുന്നു. മിക്കപ്പോഴും ആശുപത്രിയില്‍ കഴിയേണ്ടി വരുന്നതിനാല്‍ വിദ്യാഭ്യാസം ചെയ്യാനോ തൊഴില്‍ ചെയ്യാനോ ഇവര്‍ക്കു കഴിയുന്നില്ല. ഇതു കണക്കിലെടുത്താണു പദ്ധതി.

നാളെ വൈകുന്നേരം 4.30നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. 91 ഹീമോഫീലിയ രോഗികള്‍ക്കുള്ള സഹായധനവും ചടങ്ങില്‍ മുഖ്യമന്ത്രി വിതരണം ചെയ്യും.

സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. എം.കെ മുനീര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി വി. എസ് ശിവകുമാര്‍ മുഖ്യാതിഥിയായിരിക്കും. പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോറവും ംംം.ീരശമഹലെരൌൃശ്യാശശീിൈ.ഴ്ീ.ശി എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍-0471-2348135, 2341200.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.