കേരളത്തില്‍ ബിജെപിക്കു ജയിക്കാന്‍ പദ്ധതി തയാറായി: അമിത് ഷാ
കേരളത്തില്‍ ബിജെപിക്കു ജയിക്കാന്‍ പദ്ധതി തയാറായി: അമിത് ഷാ
Tuesday, September 2, 2014 12:15 AM IST
തിരുവനന്തപുരം: കേരളത്തില്‍ ബിജെപിക്കു ജയിക്കാനുള്ള പദ്ധതി രൂപരേഖ തയാറായതായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കോവളത്തിനു സമീപം തിരുവല്ലത്തു പ്രത്യേകം തയാറാക്കിയ പന്തലില്‍ ബിജെപി പഞ്ചായത്ത് സെക്രട്ടറി മുതല്‍ മുകളിലോട്ടുള്ള ഭാരവാഹികളുടെ സംയുക്ത യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി പ്രവര്‍ത്തകര്‍ നവംബര്‍ ഒന്നു മുതല്‍ എല്ലാ വീടുകളിലും പോയി അംഗങ്ങളെ ചേര്‍ക്കണം. എല്ലാ വിഭാഗം ആളുകളുടെയും എല്ലാ സമുദായങ്ങളുടെയും വീടുകളില്‍ പോകണം. തിരുവനന്തപുരം കോര്‍പറേഷന്‍ പിടിച്ചടക്കി കേരളത്തിലെ ജൈത്രയാത്രയ്ക്കു തുടക്കം കുറിക്കണം. 2019ല്‍ നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ അടിസ്ഥാനശിലയായി കേരളത്തില്‍നിന്ന് എംപിമാര്‍ ഉണ്ടാകണം.

കോണ്‍ഗ്രസ്വിമുക്തമായ ഭാരതം ഉണ്ടാകണമെന്നാണു നരേന്ദ്ര മോദി ആഹ്വാനം ചെയ്തത്. അതിനായി കേരളത്തില്‍നിന്നു കോണ്‍ഗ്രസിനെ തൂത്തെറിയണം. മത്സരിക്കാനായി മത്സരിക്കുന്ന രീതിയിലേക്കു പോകരുത്.

എല്‍ഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ചു കേരളത്തിന്റെ മതേതര സ്വഭാവം കളഞ്ഞുകുളിച്ചു. കോണ്‍ഗ്രസിനെപ്പോലെ പഴക്കമുള്ള പാര്‍ട്ടി മുസ്ലിംലീഗിനെപോലുള്ള കക്ഷികളുമായി സഖ്യമുണ്ടാക്കി ഭരിക്കുന്നത് ആശ്ചര്യകരമായി തോന്നുന്നു. മഅദനിയെ മോചിപ്പിക്കുന്ന കാര്യത്തില്‍ ഇരുമുന്നണികളും വര്‍ഗീയ പ്രീണനനയമാണ് സ്വീകരിക്കുന്നത്. മഅദനിയെ സംരക്ഷിക്കാനായി എല്‍ഡിഎഫ് കൂട്ടുനിന്നപ്പോള്‍ യുഡിഎഫ് നേതാക്കള്‍ സുഖാന്വേഷണത്തിനായി ബാംഗളൂര്‍ ജയിലില്‍ പോയി.


വിലനിലവാരം പിടിച്ചുനിര്‍ത്താനായി കേന്ദ്ര സര്‍ക്കാര്‍ 500 കോടി രൂപയുടെ വിലസ്ഥിരതാ ഫണ്ട് രൂപീകരിച്ചിട്ടുണ്ട്. ഉരുളക്കിഴങ്ങിന്റെയും ഉള്ളിയുടെയും കയറ്റുമതി തടഞ്ഞു ഭക്ഷ്യസാധന വില പിടിച്ചു നിര്‍ത്തി. ബിജെപി അധികാരത്തിലേറുമ്പോള്‍ 72 രൂപയായിരുന്ന പെട്രോള്‍ വില 68 രൂപയാക്കി കുറച്ചു.

കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്കു താങ്ങുവില ഏര്‍പ്പെടുത്താനാകില്ലെന്ന വ്യവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ലോകവ്യാപാര കരാര്‍ ഒപ്പിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിച്ചില്ല. യുപിഎ സര്‍ക്കാര്‍ ഒപ്പിടാന്‍ തയാറായ കരാറാണ് ഇത്. റവന്യൂ, ധന കമ്മി കുറയ്ക്കാന്‍ പുതിയ സര്‍ക്കാരിനായി. വിദേശനാണയ നയത്തിലും വ്യക്തമായ ദിശാബോധം കാണിച്ചുകൊടുത്തു. സാര്‍ക് രാജ്യങ്ങളുമായി യോജിച്ചു പോകാനുള്ള സന്ദേശമാണു പ്രധാനമന്ത്രി നല്‍കിയതെന്നും അമിത് ഷാ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.