സംസ്ഥാനത്തു വിവാദം കൊഴുക്കുന്നു
Tuesday, September 2, 2014 12:16 AM IST
തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി ഗവര്‍ണര്‍ നിയമനവും വിവാദമാകുന്നു. ഗവര്‍ണര്‍മാരുടെ നടപടികള്‍ വിവാദമായ സംഭവങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്െടങ്കിലും ഗവര്‍ണര്‍ നിയമനം തന്നെ വിവാദത്തിനു വഴി വയ്ക്കുന്നത് ആദ്യമാണ്.

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റീസ് പി. സദാശിവത്തെ കേരള ഗവര്‍ണറാക്കുമെന്ന സൂചനകള്‍ പുറത്തു വന്നപ്പോള്‍ തന്നെ ഭരണപക്ഷത്തുനിന്ന് എതിര്‍പ്പുയര്‍ന്നു. സദാശിവത്തെ നിയമിക്കുന്നതിലെ അനൌചിത്യം ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡന്റ് വി.എം. സുധീരനാണ് വിവാദത്തിനു തുടക്കമിട്ടത്. പിന്നാലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഇത് ഏറ്റുപിടിച്ചു.

സംസ്ഥാനവുമായി ആലോചിക്കാതെ ഗവര്‍ണറെ നിയമിച്ചു എന്നാണു മറ്റൊരു ആക്ഷേപം. സാധാരണ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഭരിക്കുമ്പോള്‍ ഗവര്‍ണറെ സംബന്ധിച്ച് ആശയവിനിമയം നടക്കാറുണ്െടങ്കിലും കേന്ദ്രത്തില്‍ ബിജെപിയും കേരളത്തില്‍ യുഡിഎഫും ഭരിക്കുമ്പോള്‍ അതു പ്രതീക്ഷിക്കാന്‍ സാധിക്കില്ല. എങ്കിലും രാഷ്ട്രീയമായി ഇങ്ങനെയൊരു ആരോപണം ഉയര്‍ത്താനുള്ള സാധ്യത ഉപയോഗപ്പെടുത്തിയെന്നു മാത്രം.


ഷീല ദീക്ഷിത് രാജിസന്നദ്ധത അറിയിച്ച ശേഷം മടങ്ങിയെത്തി സുപ്രധാനമായ തീരുമാനങ്ങള്‍ കൈക്കൊണ്ടതില്‍ കേരളത്തിലെ ബിജെപി നേതൃത്വം അസഹിഷ്ണുത പ്രകടിപ്പിച്ചിരുന്നു.

ഏതായാലും ഗവര്‍ണര്‍ നിയമനത്തെച്ചൊല്ലി തന്നെ വിവാദമുയര്‍ന്ന സാഹചര്യത്തില്‍ പുതിയ ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ബന്ധം ഏതു നിലയ്ക്കു മുന്നോട്ടു പോകുമെന്നാണ് അറിയാനുള്ളത്. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടലിന്റെ പാതയില്‍ മുന്നോട്ടു പോയാല്‍ അതു ഭരണരംഗത്തു പരിമിതതോതിലെങ്കിലും പ്രതിസന്ധിയും സൃഷ്ടിച്ചേക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.