പി. ജയരാജന്റെ മകന്റെ ഫേസ്ബുക്ക് പരാമര്‍ശം അന്വേഷിക്കുന്നു
Wednesday, September 3, 2014 12:28 AM IST
കണ്ണൂര്‍: കതിരൂരില്‍ ആര്‍എസ്എസ് നേതാവ് മനോജ് കൊലചെയ്യപ്പെട്ടതു സന്തോഷകരമായ വാര്‍ത്തയാണെന്നു സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മകന്‍ ജയിന്‍ രാജ് ഫേസ്ബുക്കില്‍ പരാമര്‍ശിച്ചതിനെക്കുറിച്ച് അന്വേഷണം നടത്താന്‍ തീരുമാനം.

ഈ സംഭവത്തെ വളരെ ഗൌരവത്തോടെയാണു കാണുന്നതെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്നും ആഭ്യന്തരമന്ത്രി ചെന്നിത്തല പറഞ്ഞു. ജയിന്‍ രാജ് തന്റെ ഫേസ്ബുക്ക് പേജിലാണ് മനോജിന്റെ കൊലപാതകത്തെക്കുറിച്ച് പരാമര്‍ശം നടത്തിയത്.

ഈ സന്തോഷ വാര്‍ത്തയ്ക്കായി എത്രകാലമായി കാത്തുനില്‍ക്കുന്നു, അഭിവാദ്യങ്ങള്‍ പ്രിയ സഖാക്കളെ എന്നായിരുന്നു ഫേസ്ബുക്ക് പേജിലെ കമന്റ്. കൊലപാതകം നടന്ന് ഒന്നരമണിക്കൂറിനുള്ളിലായിരുന്നു പരാമര്‍ശം ഉണ്ടായത്. എന്നാല്‍ സംഭവം വിവാദമായതോടെ ഒരുമണിക്കൂറിനുള്ളില്‍ കമന്റ് പിന്‍വലിക്കുകയും ചെയ്തു. 1999ല്‍ തിരുവോണനാളില്‍ പി. ജയരാജനെ വീട്ടില്‍ കയറി വധിക്കാന്‍ ശ്രമിച്ച കേസിലെ അഞ്ചാംപ്രതിയാണു കൊല്ലപ്പെട്ട മനോജ്.


അതേസമയം, കതിരൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കെ. മനോജിന്റെ കൊലപാതകം ദൌര്‍ഭാഗ്യകരമാണെന്നും ഈ സംഭവത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഒറ്റവരിയിലുള്ള നിഷേധക്കുറിപ്പാണ് സിപിഎം പുറത്തിറക്കിയത്.

കൊലപാതകം നടന്ന തിങ്കളാഴ്ച ജില്ലാ സെക്രട്ടേറിയറ്റ് ചേര്‍ന്നിരുന്നെങ്കിലും ഇന്നലെയാണു പ്രസ്താവന ഇറക്കിയത്. സിപിഎം സംസ്ഥാന നേതൃത്വം ആസൂത്രണം ചെയ്തു നടപ്പാക്കിയതാണ് മനോജിന്റെ കൊലപാതകമെന്ന് ആര്‍എസ്എസ് ആരോപിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.