കണ്ണൂരിലെ പ്രശ്നം ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യണം: തിരുവഞ്ചൂര്‍
കണ്ണൂരിലെ പ്രശ്നം ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യണം: തിരുവഞ്ചൂര്‍
Wednesday, September 3, 2014 12:34 AM IST
കൊച്ചി: കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകുന്നത് അപകടകരമാണെന്നു ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പ്രശ്നം ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യണം. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന്റെ പേരില്‍ കേരളം മുഴുവന്‍ ഞെട്ടി വിറച്ച കാലം ഉണ്ടായിരുന്നു. വീണ്ടും അത്തരം സാഹചര്യം സംജാതമാകാതിരിക്കാന്‍ ആഭ്യന്തര വകുപ്പ് ശക്തമായ നടപടി സ്വീകരിക്കുമെന്നാണു കരുതുന്നതെന്നും എറണാകുളം പ്രസ് ക്ളബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ മന്ത്രി പറഞ്ഞു.

പ്രത്യേക അന്വേഷണ സംഘത്തെ ആഭ്യന്തര വകുപ്പ് നിയോഗിച്ചിട്ടുണ്െടന്നാണു താന്‍ മനസിലാക്കുന്നത്. മികച്ച ഉദ്യോഗസ്ഥരെകൊണ്ടു നീതിബോധത്തോടെ അന്വേഷണം നടത്തി മാതൃകാപരമായ നടപടി കൈക്കൊണ്ടാല്‍ ജനങ്ങളുടെ സ്വീകാര്യത നേടിയെടുക്കാന്‍ സാധിക്കും. മികച്ച ഉദ്യോഗസ്ഥര്‍ പോലീസ് സേനയില്‍ ഉണ്ട്. ഏറ്റവും സംഘര്‍ഷഭരിതമായ കാലത്താണ് താന്‍ ആഭ്യന്തര വകുപ്പ് ഭരിച്ചത്. ഇപ്പോള്‍ ആഭ്യന്തര വകുപ്പ് കൈക്കൊണ്ടുവരുന്ന നടപടിയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ അത് തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തും. അന്വേഷണ സംഘത്തലവനെക്കുറിച്ച് ബിജെപി ആക്ഷേപം ഉന്നയിച്ചിട്ടുണ്ടല്ലോയെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അത് പ്രശ്നത്തില്‍ ഉള്‍പ്പെട്ട ഒരു കക്ഷിയുടെ പ്രതികരണമായി കണ്ടാല്‍ മതിയെന്നു തിരുവഞ്ചൂര്‍ പറഞ്ഞു.

എല്ലാ വിദ്യാര്‍ഥികള്‍ക്കും പന്ത്രണ്ടാം ക്ളാസ് വരെ പഠിക്കാനുള്ള സൌകര്യം സംസ്ഥാനത്തെ സ്കൂളുകളില്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. പത്തു വരെയുള്ള എല്ലാ സ്കൂളുകളും പന്ത്രണ്ടുവരെയാക്കണം. പുതിയ സാഹചര്യമനുസരിച്ചു വിദ്യാഭ്യസത്തിന്റെ ടേണിംഗ് പോയിന്റ് പന്ത്രണ്ടാം ക്ളാസാണ്. ചില സ്കൂളുകളില്‍ പത്താം ക്ളാസ് വരെയും മറ്റു ചിലതില്‍ 12-ാം ക്ളാസ് വരെയുമുള്ളപ്പോള്‍ വിദ്യാര്‍ഥികള്‍ 12-ാം ക്ളാസ് വരെയുളള സ്കൂളുകളിലേക്കേ പോകൂ. ബാക്കിയുള്ള സ്കൂളുകള്‍ പൂട്ടിക്കെട്ടേണ്ടിവരും. എല്ലാ സ്കൂളിലും പ്ളസ് ടു ലഭിക്കത്തക്കവിധത്തിലുള്ള സമീപനം അനിവാര്യമാണ്.


പ്ളസ് ടു ബാച്ചുകള്‍ തീരുമാനിക്കുന്ന ഉപസമിതിയില്‍ താനും അംഗമായിരുന്നു. ആവശ്യത്തെ മുന്‍ നിര്‍ത്തിയാണ് സീറ്റുകള്‍ അനുവദിച്ചത്. ഉപസമിതി നല്‍കിയത് ഡ്രാഫ്റ്റ് ലിസ്റ് മാത്രമാണ്. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറും തയാറാക്കിയത് ഡ്രാഫ്റ്റ് തന്നെ. തീരുമാനം കാബിനറ്റിന്റേയും. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പിന് വീഴ്ചയൊന്നും ഉണ്ടായിട്ടില്ല. അതേസമയം കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ അഡ്വക്കറ്റ് ജനറലിനു വീഴ്ച സംഭവിച്ചോയെന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം നല്‍കാന്‍ മന്ത്രി തയാറായില്ല.

പാമോയില്‍ കേസില്‍ സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് അസാധാരണമായിട്ടൊന്നും ഉണ്ടായിട്ടില്ല.
ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസ് പൂര്‍ത്തിയായിട്ട് പരിഗണിക്കുന്നതിനായി സുപ്രീം കോടതി മാറ്റുക മാത്രമാണ് ചെയ്തത്. യഥാര്‍ഥത്തില്‍ പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒരു ഭാഗത്തും വരുന്നില്ല.

ബാറുകളുടെ കാര്യത്തില്‍ ഉണ്ടായിട്ടുള്ളതു രാഷ്ട്രീയ തീരുമാനവും തുടര്‍ന്നു ഭരണപരമായ തീരുമാനവും ആണ്. എല്ലാവരും ഒറ്റക്കെട്ടായി എടുത്ത ആ തീരുമാനവുമായി മുന്നോട്ടു പോകും. കേരളം കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും അധികം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള ഈ സര്‍ക്കാരിന് ഒരു പ്രതിച്ഛായ നഷ്ടവും ഉണ്ടായിട്ടില്ല. ഇവിടെ എല്ലാത്തിലും വിവാദ വികസനം നടത്തുന്നവര്‍ അതു കാണുന്നില്ലെന്നു മാത്രം-തിരുവഞ്ചൂര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.