കോട്ടണ്‍ഹില്‍ സ്കൂള്‍ പ്രധാനാധ്യാപികയുടെ സ്ഥലംമാറ്റം: ഇടപെടാനാകില്ലെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍
Wednesday, September 3, 2014 12:43 AM IST
തിരുവനന്തപുരം: കോട്ടണ്‍ ഹില്‍ സ്കൂളില്‍ നിന്നു സ്ഥലംമാറ്റപ്പെട്ട പ്രധാനാധ്യാപിക കെ.കെ. ഊര്‍മിളാദേവിക്കു തിരികെ സ്ഥലംമാറ്റം നല്‍കണമെന്നാവശ്യപ്പെട്ടു സര്‍ക്കാരിന് അപേക്ഷ നല്‍കാമെന്നു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍. ഇക്കാര്യത്തില്‍ രണ്ടു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണം. എന്നാല്‍ ഇവരെ കോട്ടണ്‍ ഹില്‍ സ്കൂളിലേക്കു മടക്കിക്കൊണ്ടു വരണമെന്നു സര്‍ക്കാരിനോടു നിര്‍ദേശിക്കാനാകില്ലെന്നു ട്രൈബ്യൂണല്‍ വ്യക്തമാക്കി.

കോട്ടണ്‍ ഹില്‍ സ്കൂളില്‍ അധ്യയന സമയത്തു നടത്തിയ പൊതുപരിപാടിക്കെതിരേ വിദ്യാഭ്യാസമന്ത്രിയുടെ സാന്നിധ്യത്തില്‍ വിമര്‍ശനമുന്നയിച്ച പ്രധാനാധ്യാപികയെ സ്ഥലംമാറ്റിയതു വിവാദം സൃഷ്ടിച്ചിരുന്നു. നിയമസഭയിലുള്‍പ്പെടെ വിഷയം ഉയര്‍ന്നു വന്നതിനെതുടര്‍ന്ന് സര്‍ക്കാര്‍ ഇവരെ തിരുവനന്തപുരം നഗരത്തില്‍ തന്നെയുള്ള മോഡല്‍ സ്കൂളിലേക്കു മടക്കിക്കൊണ്ടുവന്നിരുന്നു.

സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ഊര്‍മിളാദേവി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. ഇക്കാര്യത്തില്‍ ഇടപെടുന്നതിന് പരിമിതമായ സാധ്യതകള്‍ മാത്രമേ ഉള്ളൂ എന്നാണു ട്രൈബ്യൂണല്‍ വ്യക്തമാക്കിയത്.

താനും ഭര്‍ത്താവും രോഗികളാണെന്നും ദൂരസ്ഥലത്തേക്കുള്ള സ്ഥലംമാറ്റം ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും ഊര്‍മിളാദേവി ട്രൈബ്യൂണല്‍ മുമ്പാകെ സമര്‍പ്പിച്ച അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നഗരത്തില്‍ തന്നെയുള്ള മറ്റൊരു സ്കൂളിലേക്ക് അവര്‍ക്കു മാറ്റം നല്‍കിയതോടെ ഈ പ്രശ്നത്തിനു പരിഹാരമായതായി ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി.


എന്നാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പ്രശസ്തമായ സ്ഥാപനമാണു കോട്ടണ്‍ ഹില്‍ സ്കൂള്‍ എന്നും പരാതിക്കാരി പട്ടികജാതി വിഭാഗത്തില്‍ പെടുന്നയാളും 2016 മേയ് മാസം വിരമിക്കാനിരിക്കുന്നയാളുമാണെന്നും ട്രിബ്യൂണല്‍ വിധിയില്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ഇവരെ വീണ്ടും കോട്ടണ്‍ ഹില്‍ സ്കൂളില്‍ നിയമിച്ചാല്‍ ഇവരുടെ സ്ഥലം മാറ്റത്തില്‍ ദുരുദ്ദേശ്യമൊന്നുമില്ലായിരുന്നു എന്നു സര്‍ക്കാരിനു തെളിയിക്കാന്‍ അവസരം ലഭിക്കും. അതു കൊണ്ടു തന്നെ ഇവരെ കോട്ടണ്‍ഹില്‍ സ്കൂളില്‍ നിയമിക്കാന്‍ സാധിക്കുമോ എന്നു സര്‍ക്കാരിന് അനുഭാവപൂര്‍വം പരിശോധിക്കാവുന്നതാണെന്നു ട്രിബ്യൂണല്‍ നിരീക്ഷിച്ചു.

നിലവില്‍ ഇതു സംബന്ധിച്ചു സര്‍ക്കാര്‍ എടുത്തിട്ടുള്ള തീരുമാനത്തില്‍ മാറ്റം വരുത്തേണ്ട വിധത്തിലുള്ള ഒരു പരാമര്‍ശവും ഈ വിധിയിലില്ലെന്നു വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ട്രിബ്യൂണല്‍ ചെയര്‍മാന്‍ ജസ്റീസ് കെ. ബാലകൃഷ്ണന്‍ നായര്‍, മെംബര്‍ മാത്യു സി. കുന്നുങ്കല്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഉത്തരവു പുറപ്പെടുവിച്ചത്. പരാതിക്കാരിക്കു വേണ്ടി അഡ്വ. വഴുതക്കാട് നരേന്ദ്രന്‍, അഡ്വ. എസ്.എന്‍. സജി എന്നിവര്‍ ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.