പോലീസ് ഹൌസിംഗ് സംഘം: ഭരണമാറ്റം മൂന്നു പതിറ്റാണ്ടിനുശേഷം
Monday, September 15, 2014 12:26 AM IST
കൊച്ചി: കേരളാ പോലീസ് ഹൌസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നു പതിറ്റാണ്ടിനു ശേഷം ഭരണമാറ്റം. കേരളാ പോലീസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.ആര്‍. അജിത്ത് നേതൃത്വം നല്‍കിയ ഔദ്യോഗിക പാനല്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 1981ല്‍ രൂപം കൊണ്ട സംഘത്തില്‍ ആദ്യമായാണു ദീര്‍ഘകാലം സംഘം ഭരിച്ചിരുന്നവരെ പരാജയപ്പെടുത്തി ഉജ്വലവിജയം നേടിയത്. എതിര്‍ പാനല്‍ സംസ്ഥാന വ്യാപകമായി ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തെങ്കിലും അതിനു കാര്യമായ പ്രതികരണം ലഭിച്ചില്ല. 2009ലെ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആകെ 5,642 പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ഇത്തവണ 8422 പേര്‍ വോട്ട് രേഖപ്പെടുത്തി. 14 ജില്ലാ കേന്ദ്രങ്ങളിലായിരുന്നു തെരഞ്ഞെടുപ്പ്.

തിരുവനന്തപുരം ജില്ലയില്‍നിന്നു മത്സരിച്ച പോലീസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ജി.ആര്‍.അജിത്ത് 8,107 വോട്ട് നേടി പാനലില്‍ ഒന്നാമതെത്തിയപ്പോള്‍ സിപിഎം അനുകൂല പാനലിലെ മുന്‍ സംസ്ഥാന പ്രസിഡന്റ് വി.ഷാജിക്കാണ് ഏറ്റവും കുറവു വോട്ടുകള്‍ ലഭിച്ചത് (144). കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പോലീസ് സംഘടനയുടെ പ്രവര്‍ത്തന നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഔദ്യോഗികപക്ഷം മത്സരിച്ചത്.


വോട്ടെണ്ണല്‍ അതാതു ജില്ലാ കേന്ദ്രങ്ങളില്‍ നടത്തിയ ശേഷം ഇന്നലെയാണ് എറണാകുളത്തെ സംഘം ഓഫീസില്‍ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പ് നടപടികള്‍ കുറ്റമറ്റതാക്കാന്‍ ഓരോ ജില്ലകളിലും നിരീക്ഷകരായി ഓരോ ഡിവൈഎസ്പിമാര്‍ക്കു ചുമതല നല്‍കിയിരുന്നു. എഡിജിപി ലോക്നാഥ് ബഹ്റ നേരത്തെ തന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.വിജയികള്‍: ജി.ആര്‍.അജിത്ത് (തിരുവനന്തപുരം), റഫീഖ്.ബി (ആലപ്പുഴ), സജി സാരംഗ് (കോട്ടയം), സുനില്‍ ജോര്‍ജ് (ഇടുക്കി), ശ്രീപതി (മലപ്പുറം), അബ്ദുള്ളക്കോയ (കോഴിക്കോട്), മാത്യു (കണ്ണൂര്‍), വാസുദേവന്‍ (കാസര്‍ഗോഡ്), വി.അനില്‍ കുമാര്‍ (പത്തനംതിട്ട), ചന്ദ്രാനന്ദന്‍ (തൃശൂര്‍), എസ്.ജയകുമാരി (കൊല്ലം), ബേബി വര്‍ഗീസ് (എറണാകുളം), ഗീത (പാലക്കാട്), സന്ദീപ് (വയനാട്).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.