യുവാക്കളില്‍ സ്വാശ്രയശീലം വളര്‍ത്താന്‍ വിദ്യാഭ്യാസ പരിപാടി നടപ്പാക്കുമെന്നു ജോ പേഴ്സ്റണ്‍
യുവാക്കളില്‍ സ്വാശ്രയശീലം വളര്‍ത്താന്‍ വിദ്യാഭ്യാസ പരിപാടി നടപ്പാക്കുമെന്നു ജോ പേഴ്സ്റണ്‍
Friday, September 19, 2014 12:31 AM IST
തിരുവനന്തപുരം: യുവാക്കളില്‍ ശക്തമായ മൂല്യങ്ങളും സ്വാശ്രയശീലവും വളര്‍ത്തുന്നതിനു കെ 12 എന്ന വിദ്യാഭ്യാസ പരിപാടി ലയയണ്‍സ് ക്ളബ് വഴി നടപ്പാക്കുമെന്നു ലയണ്‍സ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ജോ പേഴ്സ്റണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ ലയണ്‍സ് ക്ളബുകള്‍ കോവളം ഉദയ് സമുദ്രയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

വീട്, സ്കൂള്‍, സമൂഹം എന്നിവയെ യോജിപ്പിച്ചുകൊണ്ടാണു പരിപാടി നടത്തുക. കഴിവും ആരോഗ്യവുമുള്ള യുവാക്കളെ ഇതിലൂടെ വാര്‍ത്തെടുക്കും. മയക്കുമരുന്നിനും അക്രമത്തിനും എതിരേ യുവാക്കളെ നയിക്കാന്‍ പദ്ധതിക്കു സാധിക്കും. 85 രാജ്യങ്ങളില്‍ പദ്ധതി ആരംഭിച്ചു കഴിഞ്ഞു. കുട്ടികള്‍ക്ക് ആവശ്യമായ കൌണ്‍സലിംഗ് നല്‍കാന്‍ കേരളത്തില്‍ അധ്യാപികമാര്‍ക്കു പരിശീലനം നല്‍കും. നിലവില്‍ 26 സ്വകാര്യ സ്കൂളുകളില്‍ പദ്ധതി ആരംഭിച്ചു. സര്‍ക്കാരിനെയും കോര്‍പറേറ്റ് സ്ഥാപനങ്ങളെയും ഇതില്‍ പങ്കാളികളാക്കുന്നതിന് ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഇതിനു പുറമെ വിഷന്‍ കെയര്‍, 24 മണിക്കൂര്‍ ആക്സിഡന്റ് സര്‍വീസ് യൂണിറ്റ് തുടങ്ങിയ സംവിധാനങ്ങളും നടപ്പാക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കാനും പദ്ധതിയുണ്ട്. ദാരിദ്യ്ര നിര്‍മാര്‍ജനം, കൃഷി എന്നിവയ്ക്കും പ്രാമുഖ്യം നല്‍കും. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ലയണ്‍സ് ക്ളബിന്റെ സാന്നിദ്ധ്യം വിപുലപ്പെടുത്തും. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവുമധികം ലയണ്‍സ് ക്ളബ് അംഗങ്ങളുള്ളത് ഇന്ത്യയിലാണ്. ഇന്ത്യയിലെ അംഗത്വത്തില്‍ എട്ടു ശതമാനം വര്‍ധന ലക്ഷ്യമിടുന്നതായും ജോ പേഴ്സ്റണ്‍ പറഞ്ഞു.


കാനഡയില്‍ ജൂലൈ നാലിനു നടന്ന തെരഞ്ഞെടുപ്പിലാണു ജോ പേഴ്സ്റണ്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ലയണ്‍സ് ക്ളബില്‍ വിവിധ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം അദ്ദേഹം നടത്തിയിട്ടുണ്ട്. മയക്കുമരുന്നിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കു യുഎസ് ഡ്രഗ് ഏജന്‍സിയുടെ പ്രത്യേക അംഗീകാരം ജോ പേഴ്സ്റണ് ലഭിച്ചിട്ടുണ്ട്. ഓട്ടോമോട്ടീവ് മേഖലയില്‍ 30 വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ള വ്യക്തിയാണ് അദ്ദേഹം.

ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ആര്‍. മുരുകന്‍, ഇന്റര്‍നാഷണല്‍ സെക്രട്ടറി നെവില്‍ എ. മെഹ്ത്ത, മള്‍ട്ടിപ്പിള്‍ കൌണ്‍സില്‍ ചെയര്‍പേഴ്സണ്‍ എം. ശിവനന്ദന്‍, ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. എന്‍.എന്‍. മുരളി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.