വോളിയുടെ സുവര്‍ണകാലത്തെ വേറിട്ട പ്രതിഭ
വോളിയുടെ സുവര്‍ണകാലത്തെ വേറിട്ട പ്രതിഭ
Saturday, September 20, 2014 12:35 AM IST
തിരുവനന്തപുരം: 1986 ലെ സോള്‍ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു ഇന്നലെ നിര്യാതനായ കെ. ഉദയകുമാര്‍. 1989 ലെ സാഫ് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു. വോളിബോളിനു നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 1991 ല്‍ അര്‍ജുന അവാര്‍ഡ് ലഭിച്ചു.

മാരാരിക്കുളം പറമ്പില്‍ വീട്ടില്‍ കരുണാകരക്കുറുപ്പിന്റെയും അമ്മിണിയമ്മയുടെയും മകനായ ഉദയകുമാര്‍ ഇന്ത്യ കണ്ട മികച്ച വോളിബോള്‍ താരങ്ങളില്‍ ഒരാളായിരുന്നു. മാരാരിക്കുളത്തെ മാക് ക്ളബിലൂടെ കളിച്ചുതുടങ്ങിയ ഉദയകുമാര്‍ 1976 ല്‍ മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ നടന്ന റൂറല്‍ നാഷണല്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലൂടെയാണു ദേശീയ തലത്തില്‍ ശ്രദ്ധ നേടിത്തുടങ്ങിയത്.

1978 ല്‍ പട്യാലയില്‍ നടന്ന ദേശീയ ജൂണിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനു വേണ്ടി കളിച്ചു. വൈകാതെ കേരള ജൂണിയര്‍ ടീമിന്റെ ക്യാപ്റ്റനായി. ജൂണിയര്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടിയ ഉദയകുമാര്‍ 1980 ലെ ജൂനിയര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. ഇതേ വര്‍ഷം സോള്‍ ജൂനിയര്‍ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു.

അമേരിക്കയിലെ കൊളറാഡോ സ്പ്രിംഗ്സില്‍ 1981 ല്‍ നടന്ന ലോക ജൂണിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ നയിച്ചു. ഇതേവര്‍ഷം കോട്ടയത്തു നടന്ന ഫെഡറേഷന്‍ കപ്പില്‍ ഉദയകുമാറിന്റെ നേതൃത്വത്തിലുള്ള കേരള ടീം ചാമ്പ്യന്‍മാരായി. 1982 ലും 86 ലും ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീമില്‍ കളിച്ചു. 82 ല്‍ സോളില്‍ നടന്ന ഗുഡ്വില്‍ ഗെയിംസിലും പങ്കെടുത്തു.


1985 ല്‍ ആംഡ് പോലീസില്‍ ചേര്‍ന്ന ഉദയകുമാര്‍ കേരള പോലീസ് ടീമിനു വേണ്ടിയും കളിച്ചിട്ടുണ്ട്. ഇടയ്ക്കു ദുബായ് പോലീസിന്റെ കോച്ചായും സേവനം അനുഷ്ഠിച്ചു.

കേരള പോലീസില്‍ ഡപ്യൂട്ടി കമന്‍ഡാന്റായ ഉദയകുമാര്‍ 2006 മുതല്‍ ഗവര്‍ണറുടെ എഡിസിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കളിയിലെ പൊസിഷനില്‍ മികച്ച ബ്ളോക്കറായി തിളങ്ങുമ്പോള്‍ അവസരോചിതമായി അറ്റാക്കറായി മാറാനുള്ള കഴിവാണ് ഉദയകുമാര്‍ എന്ന താരത്തെ വോളിബോള്‍ ലോകത്തു വേറിട്ടുനിര്‍ത്തിയത്.

ഇന്ത്യന്‍ വോളിബോളിന്റെ സുവര്‍ണകാലമായിരുന്ന എണ്‍പതുകളില്‍ ജിമ്മി ജോര്‍ജും കെ. ഉദയകുമാറും സിറിള്‍ സി. വെള്ളൂരുമൊക്ക അടങ്ങുന്ന താരനിര കേരളത്തിനും ഇന്ത്യക്കും സ്വപ്നതുല്യമായ വിജയങ്ങള്‍ നേടിത്തന്നു. 1982 ല്‍ ജി.വി. രാജ അവാര്‍ഡും 1989 ല്‍ ജിമ്മി ജോര്‍ജ് അവാര്‍ഡും ഉദയകുമാറിനു ലഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.