നികുതിവര്‍ധന: നിയമസഭ ചേരേണ്ടതില്ലെന്നു സര്‍ക്കാര്‍
നികുതിവര്‍ധന: നിയമസഭ ചേരേണ്ടതില്ലെന്നു സര്‍ക്കാര്‍
Saturday, September 20, 2014 12:16 AM IST
തിരുവനന്തപുരം: വെള്ളക്കരവും വിവിധ നികുതികളും വര്‍ധിപ്പിച്ചതു ചര്‍ച്ച ചെയ്യാന്‍ നിയമസഭാ സമ്മേളനം ചേരേണ്ടതില്ലെന്നു സര്‍ക്കാര്‍. എന്നാല്‍, നിയമസഭയില്‍ ചര്‍ച്ച ചെയ്യാതെ നികുതി വര്‍ധിപ്പിച്ച നടപടിയില്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷം അവകാശലംഘന നോട്ടീസ് നല്‍കും.

അതേസമയം, വെള്ളക്കരവും നികുതിയും വര്‍ധിപ്പിച്ച നടപടി പാര്‍ട്ടി പരിശോധിക്കുമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ അറിയിച്ചു. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ചു ധവളപത്രം ഇറക്കേണ്ടതില്ലെന്നു ധനമന്ത്രി കെ.എം. മാണിയും അറിയിച്ചു. നിയമസഭ വിളിച്ചുചേര്‍ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

നികുതിവര്‍ധനയ്ക്കെതിരേ യുഡിഎഫിലെ ചില ഘടകകക്ഷികളും കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. നികുതിവര്‍ധനയുമായി ബന്ധപ്പെട്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനുള്ള നടപടികളുമായി സര്‍ക്കാരും മുന്നോട്ടു പോകുകയാണ്. നിയമസഭ വിളിച്ചുചേര്‍ത്തു ചര്‍ച്ച ചെയ്യാതെ ഇത്രയധികം നികുതി വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നിയമസഭയോടുള്ള അനാദരവാണെന്നു കാട്ടി പ്രതിപക്ഷത്തെ എ.കെ. ബാലനാണ് അവകാശലംഘന നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേയാണു നോട്ടീസ്്.


അതേസമയം, ബിയര്‍- വൈന്‍ പാര്‍ലര്‍ ലൈസന്‍സുമായി ബന്ധപ്പെട്ടു യുഡിഎഫ് യോഗം ചേരുന്ന കാര്യത്തിലും ധാരണയായിട്ടില്ല. ഉടന്‍ യുഡിഎഫ് യോഗം ചേര്‍ന്നാല്‍ നികുതിവര്‍ധനയും ചര്‍ച്ചയാകും. നികുതി കൂട്ടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കെപിസിസി ചര്‍ച്ച ചെയ്യുമെന്നാണു വി.എം. സുധീരന്‍ പറഞ്ഞത്. വെള്ളക്കരം ഉള്‍പ്പെടെ വര്‍ധിപ്പിക്കാനുള്ള തീരുമാനം കെപിസിസി പഠിച്ചശേഷം സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കുമെന്നും സുധീരന്‍ പറഞ്ഞു.

അതേസമയം, നികുതി ബഹിഷ്കരിക്കാനുള്ള പിണറായി വിജയന്റെ ആഹ്വാനം ജനാധിത്യ വിരുദ്ധമാണെന്നും സുധീരന്‍ വ്യക്തമാക്കി. അധിക നികുതി ഈടാക്കുന്നതു ജനങ്ങള്‍ ബഹിഷ്കരിക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആഹ്വാനം ചെയ്തിരുന്നു. നികുതി കൂട്ടുന്നതിനു നിയമസഭയുടെ അംഗീകാരം വേണമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും വ്യക്തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.