കോടതിമുറിയില്‍ ഫോണില്‍ സംസാരിച്ച എസ്ഐ അറസ്റില്‍
Saturday, September 20, 2014 12:25 AM IST
പത്തനംതിട്ട: കോടതിമുറിയില്‍ അനാദരവു കാട്ടുകയും മൊബൈല്‍ ഫോണില്‍ സംസാരിക്കുകയും ചെയ്ത എസ്ഐ അറസ്റില്‍. അറസ്റിലായ എസ്ഐ വൈകുന്നേരം വരെ കോടതി ഹാളില്‍ നില്‍ക്കേണ്ടി വന്നു. ഒരു കേസുമായി ബന്ധപ്പെട്ടു പത്തനംതിട്ട ജുഡീഷല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയിലെത്തിയ ഹരിപ്പാട് എസ്ഐ എം.കെ. രാജേഷിനെയാണ് അറസ്റ് ചെയ്തത്.

ഇലന്തൂര്‍ സ്വദേശി നന്ദകുമാരന്‍ നായര്‍ പരാതിക്കാരനും ഹരിപ്പാട് സ്വദേശി പ്രതിയുമായ പണമിടപാടു കേസില്‍ വിശദീകരണം നല്‍കുന്നതിന് ഇന്നലെ രാവിലെ പതിനൊന്നിനു മുമ്പേ എസ്ഐ കോടതിഹാളില്‍ കടന്നു ബെഞ്ചിലിരിക്കുകയായിരുന്നു. ഇതിനിടെ, എസ്ഐയുടെ മൊബൈലിലേക്കു വിളിവന്നു. മജിസ്ട്രേറ്റ് കോടതിയില്‍ എത്തിയിട്ടില്ലാത്തതിനാല്‍ അദ്ദേഹം കോള്‍ അറ്റന്‍ഡ് ചെയ്തു സംസാരിച്ചുകൊണ്ടിരുന്നു. 11ന് മജിസ്ട്രേറ്റ് മുഹമ്മദ് റൈസ് കോടതിഹാളിലേക്കു കയറിപ്പോള്‍ എസ്ഐ ഒഴികെ എല്ലാവരും കോടതിയെ ആദരിച്ചു.

എന്നാല്‍, എസ്ഐ കോടതി നടപടി ശ്രദ്ധിക്കാതെ സംസാരം തുടരുകയായിരുന്നുവെന്നു പറയുന്നു. തൊപ്പി ഊരി കൈയില്‍ പിടിച്ചു മറയാക്കി കോടതി ഹാളില്‍ എസ്ഐ ഫോണില്‍ സംസാരിക്കുന്നതു മജിസ്ട്രേറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടു. എസ്ഐയുടെ പെരുമാറ്റം കണ്ടു ക്ഷോഭിച്ച മജിസ്ട്രേറ്റ് തൊപ്പി ഊരി മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. എസ്ഐയുടെ അറസ്റ് രേഖപ്പെടുത്താനും ഇയാള്‍ കോടതിവിട്ടു പുറത്തുപോകില്ലെന്ന് ഉറപ്പാക്കാനും സ്ഥലത്തുണ്ടായിരുന്ന പോലീസ് സംഘത്തിനു മജിസ്ട്രേറ്റ് നിര്‍ദേശം നല്‍കി.


അച്ചടക്കരാഹിത്യത്തിനാണു കേസെടുത്തിരിക്കുന്നത്. കോടതിയുടെ കസ്റഡിയിലായ എസ്ഐ ഉച്ചകഴിഞ്ഞു മൂന്നുവരെ ഹാളില്‍നിന്നു. ഇതിനിടെ, എസ്ഐ മാപ്പപേക്ഷ കൊടുത്തു. മറ്റൊരു കോടതിയിലേക്കു വിവരങ്ങള്‍ നല്‍കാന്‍ സഹായം അഭ്യര്‍ഥിച്ചു കൊണ്ടുള്ളതായിരുന്നു ഫോണ്‍കോള്‍ എന്നു മാപ്പപേക്ഷയില്‍ പറയുന്നു. മാപ്പപേക്ഷ സ്വീകരിച്ചതോടെ തുടര്‍നടപടി ഒഴിവാക്കി കോടതി എസ്ഐയെ വിട്ടയച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.