കാലടി പാലം അറ്റകുറ്റപ്പണി 15 ദിവസത്തിനകം തീര്‍ക്കും
Monday, September 22, 2014 12:11 AM IST
കൊച്ചി: കാലടി പാലത്തിലെ ബലക്ഷയം മാറ്റാന്‍ നടപടികള്‍ തുടങ്ങി. 15 ദിവസത്തിനകം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി പാലം ഗതാഗതയോഗ്യമാക്കാനാണു തീരുമാനം. അതുവരെ ചെറുവാഹനങ്ങള്‍ ഇതുവഴി പോകാന്‍ അനുവദിക്കും. പാലത്തിന്റെ ബലക്ഷയം സംബന്ധിച്ചു പഠിക്കാന്‍ വിദഗ്ധന്റെ സേവനം ലഭ്യമാക്കും. വിദഗ്ധന്‍ തയാറാക്കുന്ന റിപ്പോര്‍ട്ട് 24നു മുഖ്യമന്ത്രി വിളിച്ചിട്ടുള്ള യോഗത്തില്‍ സമര്‍പ്പിക്കും. ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം ആലുവ ഗസ്റ്ഹൌസില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണു തീരുമാനം.

എംഎല്‍എമാരായ ജോസ് തെറ്റയില്‍, സാജു പോള്‍, അന്‍വര്‍ സാദത്ത് എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ കാലടി, കാഞ്ഞൂര്‍, ഒക്കല്‍, ശ്രീമൂലനഗരം, മലയാറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും സംബന്ധിച്ചു. അറ്റകുറ്റപ്പണികള്‍ക്കു മേല്‍നോട്ടം വഹിക്കാനും അവലോകനം ചെയ്യാനും ഒരു സര്‍വകക്ഷിസംഘത്തെ നിയമിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം പൂര്‍ത്തീകരിക്കാനാണു നിര്‍ദേശമെങ്കിലും അതിനു മുമ്പേ പണി പൂര്‍ത്തിയാക്കാനാവും വിധം പൊതുമരാമത്ത് വകുപ്പ് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. 15 ദിവസത്തിനകം ടാറിംഗ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ തീര്‍ക്കും. ബലക്ഷയം തീര്‍ത്തു പാലത്തിലെ ഗതാഗതം സുഗമമാക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളും മുഖ്യമന്ത്രിക്കു നല്‍കുന്ന റിപ്പോര്‍ട്ടില്‍ ചേര്‍ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.