കുടിശിക കിട്ടാതെ ടെന്‍ഡറുകള്‍ വേണ്െടന്നു കരാറുകാര്‍
Tuesday, September 23, 2014 12:21 AM IST
കൊച്ചി: കുടിശിക തുക കിട്ടാതെ സര്‍ക്കാരിന്റെ ഒരു ടെന്‍ഡറും സ്വീകരിക്കില്ലെന്നു കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍. ബില്ലുകള്‍ പത്തു മാസത്തിലേറെ വൈകുന്നതും കുടിശിക തുക കിട്ടാത്തതും മൂലം വന്‍ സാമ്പത്തിക ബാധ്യതയാണു കരാറുകാര്‍ നേരിടേണ്ടിവരുന്നത്. ഓണത്തിനു മുമ്പു കുടിശിക നല്‍കുമെന്നു സര്‍ക്കാര്‍ ഉറപ്പു നല്‍കിയ നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ 400 കോടി രൂപ ഇതുവരെ നല്‍കിയിട്ടില്ല.

ടാര്‍ എസ്റിമേറ്റ് ഇനത്തില്‍ 96 കോടി രൂപയാണു കുടിശിക. 6,000 കോടി രൂപയുടെ പ്രവൃത്തികളാണു ബില്ലുകള്‍ പാസാക്കാത്തതു കാരണം നടക്കാതിരിക്കുന്നത്. സെപ്റ്റംബര്‍ 30നു മുമ്പു റോഡുകളിലെ കുഴികള്‍ അടയ്ക്കാന്‍ അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഫണ്ട് യഥാസമയം ലഭിക്കാത്തതുകൊണ്ട് പണികള്‍ നിര്‍ത്തിവയ്ക്കേണ്ടി വന്നു. നിര്‍മാണവസ്തുക്കളുടെയും മറ്റ് ആവശ്യസാധനങ്ങളുടെയും വിലവര്‍ധനയും കണക്കിലെടുത്താണ് ടെന്‍ഡറുകള്‍ ബഹിഷ്കരിക്കുന്നത്.


കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നിര്‍മാണവസ്തുക്കളുടെയും മറ്റും വില 40 ശതമാനമാണ് വര്‍ധിച്ചത്. നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് നവംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ എറണാകുളം വൈറ്റില ബ്രോഡ്ബീന്‍ ഹോട്ടലില്‍ നിര്‍മിതി ഉച്ചകോടി സംഘടിപ്പിക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.കെ. രാധാകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് കെ.ഡി. ജോര്‍ജ്, ട്രഷറര്‍ ലിഫിന്‍ ജോസഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.