റബര്‍ വിലയിടിവിനു പരിഹാരം വേണം: മാര്‍ അറയ്ക്കല്‍
റബര്‍ വിലയിടിവിനു പരിഹാരം വേണം: മാര്‍ അറയ്ക്കല്‍
Tuesday, September 23, 2014 12:29 AM IST
കൊച്ചി: ഇറക്കുമതി നിയന്ത്രിച്ചു റബറിന്റെ വിലയിടിവിനു പരിഹാരം കാണണമെന്ന് ഇന്‍ഫാം ദേശീയ രക്ഷാധികാരി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍. ആദായകരമായ കൃഷികളെക്കുറിച്ചു പഠനത്തിന് ഇന്‍ഫാം ഗവേഷണവിഭാഗത്തിനു രൂപം നല്‍കുമെന്നും എറണാകുളം പിഒസിയില്‍ ചേര്‍ന്ന ഇന്‍ഫാം ദേശീയ ജനറല്‍ ബോഡി യോഗത്തിനു ശേഷം പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

റബര്‍ കര്‍ഷകര്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. വെട്ടുകൂലി പോലും കിട്ടാത്ത സ്ഥിതിയാണ് ഇന്നുള്ളത്. ഗുണമേന്മ കുറഞ്ഞ റബര്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നതാണു വിലയിടിവിനു പ്രധാന കാരണം. നേരത്തെ രണ്ടു തുറമുഖങ്ങളിലൂടെ മാത്രമുണ്ടായിരുന്ന റബര്‍ ഇറക്കുമതി ഇന്ന് എല്ലാ തുറമുഖങ്ങളിലേക്കും വ്യാപകമാക്കി.

80,000 ടണ്‍ ആയിരുന്ന രാജ്യ ത്തെ റബര്‍ ഇറക്കുമതി കഴിഞ്ഞ വര്‍ഷം മൂന്നു ലക്ഷം ടണ്ണായി ഉയര്‍ന്നു. ഈ സാമ്പത്തികവര്‍ഷത്തില്‍ ആദ്യത്തെ നാലു മാസം മാത്രം 1.40 ലക്ഷം ടണ്‍ റബര്‍ ഇറക്കുമതി ചെയ്തു. ഇറക്കുമതി ച്ചുങ്കം 40 ശതമാനമാക്കി ഉയര്‍ത്തണം. ന്യായവിലയില്‍നിന്നു പത്തു ശതമാനമെങ്കിലും കൂട്ടി റബര്‍ സംഭരിക്കാന്‍ സര്‍ക്കാരും റബര്‍ ബോര്‍ഡും നടപടി സ്വീകരിക്കണം.

കേന്ദ്രത്തിന്റെ വിലസ്ഥിരതാ ഫണ്ടില്‍നിന്നു കേരളത്തിലെ കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ 500 കോടി രൂപ അനുവദിക്കണം. ഇവിടത്തെ റബറില്‍ നിര്‍മിക്കുന്ന ടയര്‍ 60,000 മുതല്‍ 80,000 കിലോമീറ്റര്‍ വരെ ഉപയോഗിക്കാനാവുമ്പോള്‍ ഇറക്കുമതി ചെയ്യുന്ന റബറില്‍ നിന്നുള്ള ടയര്‍ അതിന്റെ പകുതി കിലോമീറ്റര്‍ മാത്രമാണ് ഓടുന്നത്.

റബര്‍ ബോര്‍ഡിന്റെ അശാസ്ത്രീയമായ ചട്ടങ്ങളും തീരുമാനങ്ങളും ഈ രംഗത്തു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ദേശീയപാത ഉള്‍പ്പെടെയുള്ള റോഡുകളുടെ ടാറിംഗിനു റബറൈസ്ഡ് ബിറ്റുമിന്‍ ഉപയോഗപ്പെടുത്തണം. ഇക്കാര്യത്തില്‍ സംസ്ഥാനം കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണം.


പ്രതിസന്ധിയിലായ കര്‍ഷകജനതയ്ക്കു സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നികുതി നിര്‍ദേശങ്ങള്‍ ഇരുട്ടടിയായിരിക്കുകയാണ്. കര്‍ഷകരെ പരിഗണിക്കാതെ വ്യവസായികളെ സഹായിക്കുന്ന നിലപാടാണു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പിന്തുടരുന്നത്. മദ്യം, സിഗരറ്റ് തുടങ്ങിയ ഉത്പന്നങ്ങള്‍ക്കൊഴികെ സാധാരണക്കാരെ ബാധിക്കുന്ന നികുതി നിര്‍ദേശങ്ങള്‍ പിന്‍വലിക്കണം. മാര്‍ അറയ്ക്കല്‍ പറഞ്ഞു.

ജനറല്‍ ബോഡി അംഗങ്ങള്‍ക്കു പുറമേ കാര്‍ഷിക മേഖലയിലെ വിദഗ്ധരും പ്രത്യേക ക്ഷണിതാക്കളും പങ്കെടുത്ത ഇന്‍ഫാം യോഗത്തില്‍ ദേശീയ ചെയര്‍മാന്‍ ഫാ. ജോസഫ് ഒറ്റപ്ളാക്കല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫാ. ആന്റണി കൊഴുവനാല്‍ വിഷയാവതരണം നടത്തി.

ദേശീയ പ്രസിഡന്റ് പി.സി. സിറിയക്, പി.സി. തോമസ്, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, ഷെവലിയര്‍ വി.സി. സെബാസ്റ്യന്‍, ഇന്‍ഫാം വൈസ് പ്രസിഡന്റ് കെ. മൊയ്തീന്‍ ഹാജി, ട്രസ്റ്റി എം.സി. ജോര്‍ജ്, മുന്‍ എംഎല്‍എ പി.സി. ജോസഫ്, വി.വി. അഗസ്റിന്‍, ജോയ് ജോണ്‍ തെങ്ങുംകുടി, ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, ജെയിംസ് കോട്ടുല്‍, ഫാ. ജോസഫ് കാവനാടി, കെ.എസ്. മാത്യു, ജോസ് കാച്ചാങ്കല്‍, പി.എസ്. മൈക്കിള്‍, ബേബി പെക്കുമാലില്‍, എല്‍.ജെ. സ്കറിയ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.