മദ്യവില്പന: ഏപ്രില്‍ മുതല്‍ കുറഞ്ഞത് 1.34 കോടി ലിറ്റര്‍, 170 കോടി രൂപയും
Wednesday, October 1, 2014 12:35 AM IST
പ്രത്യേക ലേഖകന്‍

തൃശൂര്‍: കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ അഞ്ചു മാസംകൊണ്ടു ബിയര്‍ അടക്കം സംസ്ഥാനത്തെ മദ്യവില്പന 1.34 കോടി ലിറ്റര്‍ കുറഞ്ഞു. ഇതുമൂലം ബിവറേജസ് കോര്‍പറേഷനു 170 കോടി രൂപയുടെ വരുമാനവും കുറഞ്ഞു.

എന്നാല്‍, ബിവറേജസ് കോര്‍പറേഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നതു കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ ലഭിച്ചതിനേക്കാള്‍ 516.65 കോടി രൂപ കൂടുതല്‍ വരുമാനമുണ്ടായെന്നാണ്.

കോര്‍പറേഷന്റെ വെബ്സൈറ്റിലുള്ള കണക്കുകളും കോടതിയില്‍ സമര്‍പ്പിച്ച കണക്കുകളും പൊരുത്തപ്പെടാത്തതാണ്. സര്‍ക്കാരിന്റെ മദ്യനയത്തിനു ദോഷമാകുന്ന വിധത്തില്‍ സത്യമല്ലാത്ത വിവരങ്ങള്‍ ഹൈക്കോടതിയെ അറിയിച്ച ബിവറേജസ് കോര്‍പറേഷനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു ടി.എന്‍. പ്രതാപന്‍ എംഎല്‍എ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു കത്തു നല്‍കി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തു നിയമിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തെ അട്ടിമറിക്കാനാണു തെറ്റായ വിവരങ്ങള്‍ നല്‍കിയതെന്നു പ്രതാപന്‍ ആരോപിച്ചു.


എന്നാല്‍, കഴിഞ്ഞ വര്‍ഷം ഇതേ കാലഘട്ടത്തിലേതിനേക്കാള്‍ വരുമാനം കൂടിയെന്ന റിപ്പോര്‍ട്ടാണു കോര്‍പറേഷന്‍ കോടതിക്കു നല്‍കിയത്. ഏപ്രില്‍ മുതല്‍ ഓഗസ്റ്വരെയുള്ള അഞ്ചു മാസങ്ങളില്‍ മുന്‍വര്‍ഷത്തേക്കാള്‍ മൊത്തം 516.65 കോടി രൂപയുടെ അധികവരുമാനം കോര്‍പറേഷനു ലഭിച്ചെന്ന കണക്കാണു സമര്‍പ്പിച്ചത്.

കോടതിയെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാന്‍ കോര്‍പറേഷന്‍ നല്‍കിയ തെറ്റായ കണക്കുകള്‍ വിശ്വസിക്കാനാവില്ലെന്നു പ്രതാപന്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതാപന്‍ കോടതിയെയും സമീപിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.