പുതിയ മദ്യനയം നാളെ മുതല്‍
പുതിയ മദ്യനയം നാളെ മുതല്‍
Wednesday, October 1, 2014 12:19 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകള്‍ പൂട്ടുന്നതിനെതിരേയുള്ള ഹര്‍ജി ഇന്നു ഹൈക്കോടതി പരിഗണിച്ചില്ലെങ്കില്‍ ബാറുകള്‍ക്ക് ആറു വരെ പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിക്കും. ഇതിനിടെ രണ്ടു പ്രവൃത്തിദിവസം മാത്രമാണുള്ളത്. അവധിക്കു ശേഷം കോടതി ആറിനു തുറക്കും.

ഇന്നു പരിഗണിച്ചില്ലെങ്കിലും കോടതി തുറക്കുന്ന തിങ്കളാഴ്ച കേസ് പരിഗണിക്കുമെന്ന പ്രതീക്ഷയിലാണു സര്‍ക്കാര്‍. സുപ്രീംകോടതിയുടെ ആദ്യ വിധി പ്രകാരം ബാറുകള്‍ക്ക് ഇന്നലെ വരെയാണു പ്രവര്‍ത്തനാനുമതി ലഭിച്ചത്. എന്നാല്‍, ബാറുടമകള്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കവേ, ഹൈക്കോടതി സിംഗിള്‍ ബഞ്ച് പരിഗണിക്കുന്ന കേസ് തീര്‍പ്പാകുന്നതുവരെ തുടരാനുള്ള അനുമതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണു കോടതി പരിഗണിക്കുന്നതു വരെ ബാറുകള്‍ക്കു തുറന്നു പ്രവര്‍ത്തിക്കാനാകുന്നത്.

പുതിയ മദ്യനയപ്രകാരം 292 ബാറുകളാണു പൂട്ടേണ്ടത്. 20 പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബാറുകള്‍ മാത്രമാണു പുതിയ മദ്യനയപ്രകാരം പ്രവര്‍ത്തിക്കാനാകുന്നത്. ഇന്ന് ഒന്നാം തീയതിയായതിനാല്‍ ഡ്രൈ ഡേയാണ്. മദ്യവില്‍പ്പനശാലകള്‍ തുറക്കാന്‍ കഴിയില്ല. രണ്ടിനു ഗാന്ധി ജയന്തി. വെള്ളിയും ശനിയും തുറക്കാം. ഗാന്ധിജയന്തി ദിനത്തില്‍ നിലവില്‍ വരുന്ന പുതിയ മദ്യനയ പ്രകാരം ഞായറാഴ്ച മദ്യശാലകള്‍ക്ക് അവധിയാണ്. ഈ മാസത്തെ ആദ്യത്തെ ഞായറാഴ്ചയാണ് ഒക്ടോബര്‍ അഞ്ച്. ഞായറാഴ്ചകളില്‍ മദ്യശാലകള്‍ പൂട്ടുന്നതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കും.


ബിവറേജസ് കോര്‍പറേഷന്റെ 34 ഔട്ട്ലെറ്റുകള്‍ നാളെ പൂട്ടും. ഇതില്‍ ഏഴു ഷോപ്പുകള്‍ നേരത്തേ അടച്ചിട്ടിരിക്കുകയാണ്. ബിവറേജസ് ഔട്ട്ലെറ്റുകള്‍ പൂട്ടുന്നതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവും ഉടന്‍ പുറത്തിറങ്ങുമെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. കണ്‍സ്യൂമര്‍ ഫെഡിന്റെ അഞ്ച് മദ്യവില്‍പ്പന ഔട്ട്ലെറ്റുകളും പൂട്ടും.

പൂട്ടുന്ന ഔട്ട്ലെറ്റുകളില്‍ അവശേഷിക്കുന്ന മദ്യം മറ്റ് ഔട്ട്ലെറ്റുകളിലേക്കു മാറ്റും. വിദേശ മദ്യ വിപണന നിയമപ്രകാരം ഒരു ലൈസന്‍സിയുടെ ഷോപ്പ് ലൈസന്‍സ് റദ്ദാക്കുമ്പോള്‍ അവശേഷിക്കുന്ന മദ്യം അതേ ലൈസന്‍സിയുടെ വേറെ ഷോപ്പിലേക്കു മാറ്റാം. ബിവറേജസ് കോര്‍പറേഷനെ സംബന്ധിച്ചിടത്തോളം മറ്റ് ഔട്ട്ലെറ്റുകള്‍ നിലവിലുണ്ട്. അവയിലേക്കു മദ്യം മാറ്റാന്‍ എക്സൈസിന്റെ അനുമതി തേടും.

പൂട്ടിക്കിടക്കുന്ന ബാറുകളിലെ മദ്യം സര്‍ക്കാര്‍ ഏറ്റെടുത്തു വില്‍പ്പന നടത്തേണ്ടതില്ലെന്നു തീരുമാനിച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ഇവ ഏറ്റെടുത്തു നശിപ്പിക്കാനാണു തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.