ആറന്മുള വിമാനത്താവളം: വിലനിര്‍ണയം വിവാദത്തില്‍
Wednesday, October 1, 2014 12:39 AM IST
പത്തനംതിട്ട: നിര്‍ദിഷ്ട ആറന്മുള വിമാനത്താവളം പദ്ധതിയുമായി ബന്ധപ്പെട്ട് 10 ശതമാനം ഓഹരി എടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തേത്തുടര്‍ന്നു പ്രദേശത്തെ പുറമ്പോക്ക് സ്ഥലങ്ങള്‍ നിര്‍ണയിച്ചു വില നിശ്ചയിച്ചതു വിവാദത്തില്‍. ആറന്മുള, മല്ലപ്പുഴശേരി, കിടങ്ങന്നൂര്‍ വില്ലേജുകളിലായി 12,73,40,900 രൂപയുടെ പുറമ്പോക്ക് കണ്െടത്തി വിലനിര്‍ണയിച്ചു വിമാനത്താവളത്തിന്റെ ഓഹരിയാക്കാനുള്ള ശ്രമമാണുണ്ടായത്.

തോടും റോഡും പാടങ്ങളും ഉള്‍പ്പെടെയുള്ള പുറമ്പോക്ക് ഭൂമി കെജിഎസ് കമ്പനിക്കു വില നിശ്ചയിച്ചു നല്‍കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ആരോപണവുമായി ആറന്മുള പൈതൃക ഗ്രാമകര്‍മസമിതിയും രംഗത്തെത്തി.

മൂന്നു വില്ലേജുകളിലായി 48 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന തോടുകളും കുളങ്ങളും പൊതുറോഡുമെല്ലാം കൂടിയാണ് 12 കോടി രൂപ വിലനിര്‍ണയിച്ചു വില്‍ക്കാനുള്ള നീക്കത്തിനു പിന്നില്‍ മുഖ്യമന്ത്രി, റവന്യൂമന്ത്രി, ആറന്മുള എംഎല്‍എ, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പത്തനംതിട്ട ജില്ലാ കളക്ടര്‍ എന്നിവര്‍ ചേര്‍ന്നുള്ള ഒത്തുകളിയാണെന്നു പൈതൃക ഗ്രാമകര്‍മസമിതി ആരോപിച്ചു.


വിമാനത്താവളവുമായി ബന്ധപ്പെട്ട വ്യവസായമേഖല പ്രഖ്യാപനം നടത്തിയതില്‍ ഉള്‍പ്പെട്ടിരുന്ന വ്യക്തികളുടെ ഭൂമിയെല്ലാം ഒഴിവാക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം.

കെജിഎസിന്റെ ഉടമസ്ഥതയിലും സര്‍ക്കാര്‍ പുറമ്പോക്കുമായ ഭൂമി വ്യവസായ മേഖലയില്‍ ഉള്‍പ്പെടുത്താനുമായിരുന്നു തീരുമാനം. വിമാനത്താവള കമ്പനിയില്‍ സര്‍ക്കാര്‍ ഓഹരി എടുക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചപ്പോള്‍ തന്നെ അതു ഭൂമി വിട്ടുനല്‍കിക്കൊണ്ടായിരിക്കുമെന്നു വ്യക്തമായിരുന്നു. ഇതിനിടെയാണ് കെജിഎസിന്റെ ഉടമസ്ഥതയിലുള്ള 232 ഏക്കര്‍ മിച്ചഭൂമിയാണെന്നു കോഴഞ്ചേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് തീരുമാനമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് കെജിഎസ് നല്‍കിയ ഹര്‍ജിയില്‍ അവരുടെ വാദം കൂടി കേട്ട് തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശമുണ്ടായിരുന്നു. കേസില്‍ ലാന്‍ഡ്ബോര്‍ഡിന്റെ അന്തിമ തീരുമാനമുണ്ടായിട്ടില്ല. ഇതിനു പിന്നാലെയാണ് തോടുകളും റോഡുകളും ഉള്‍പ്പെടെയുള്ള പുറമ്പോക്ക് ഭൂമിക്കു വിലനിര്‍ണയം നടത്തിക്കൊണ്ടുള്ള തീരുമാനമുണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.