മദ്യനയത്തില്‍ തീര്‍പ്പാകാതെ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കാനാവില്ലെന്നു സര്‍ക്കാര്‍
Wednesday, October 1, 2014 12:42 AM IST
കൊച്ചി: മദ്യനയവുമായി ബന്ധപ്പെട്ടു പഠനം നടത്തിയ ജസ്റീസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതു സംബന്ധിച്ച് ഇപ്പോള്‍ നടപടി സ്വീകരിക്കാനാവില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വ്യവസ്ഥകള്‍ നടപ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവു പരിഗണിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചു ഹൈക്കോടതി അഭിഭാഷകന്‍ ബേസില്‍ അട്ടിപ്പേറ്റി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണു സംസ്ഥാന സര്‍ക്കാരിനു വേണ്ടി നികുതി വകുപ്പു സെക്രട്ടറി എ. അജിത്കുമാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

രാവിലെ 11.30 മുതല്‍ രാത്രി 10 വരെ മാത്രമേ ബാറുകള്‍ തുറക്കാവൂ, 21 വയസു പൂര്‍ത്തിയായവര്‍ക്കു മാത്രമേ (വയസു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍) മദ്യം നല്‍കാവൂ, പുതിയ മദ്യവില്പനശാലകള്‍ അനുവദിക്കരുത് തുടങ്ങിയ ജസ്റീസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന ആവശ്യവുമായാണു ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. ഇതു പരിഗണിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. 2014-15 വര്‍ഷത്തെ അബ്കാരിനയം സംബന്ധിച്ചു സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുത്തു മദ്യവിമുക്ത കേരളം എന്ന ലക്ഷ്യത്തിനായി നടപടി സ്വീകരിച്ചുവരികയാണ്. മദ്യനയം ചോദ്യംചെയ്തു ബാറുടമകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അന്തിമവിധി ഉണ്ടാകുന്നതു വരെ ആ നിര്‍ദേശം പരിഗണിക്കാനാവില്ലെന്നു സത്യവാങ്മൂലം പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.