ലോട്ടറി വകുപ്പിന്റെ ഇരുട്ടടിയേറ്റ കോടീശ്വരന്‍ ജീവനൊടുക്കി
Wednesday, October 1, 2014 12:43 AM IST
ഉപ്പുതറ: ഓണം ബംപര്‍ രണ്ടാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ച കാഞ്ചിയാര്‍ സ്വദേശി ജോര്‍ജ് മാമന്‍ മരക്കൊമ്പില്‍ ജീവനൊടുക്കി. 2011-ലാണ് ഇയാള്‍ക്കു ലോട്ടറി വകുപ്പിന്റെ ഇരുട്ടടി കിട്ടിയത്. ഇയാള്‍ കട്ടപ്പനയിലെ ലോട്ടറി ഏജന്റില്‍നിന്നു വാങ്ങിയ ടിക്കറ്റിനു രണ്ടാം സമ്മാനമായ ഒരുകോടി രൂപ ലഭിച്ചതായാണു പത്രങ്ങളില്‍ അറിയിപ്പ് വന്നത്.

കാഞ്ചിയാര്‍ ലബ്ബക്കട കാവടിക്കവലയില്‍ ഒറ്റക്കുതാമസിച്ചിരുന്ന ജോര്‍ജ് മാമന്‍ ലോട്ടറി അടിച്ച വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞതോടെ ആഹ്ളാദത്തിലായി. ഇതോടെ ആരോരുമില്ലാതിരുന്ന മാമന് ബന്ധുക്കളും സുഹൃത്തുക്കളുമേറെയുണ്ടായി. കടം വേണ്ടുവോളം കൊടുക്കാനും ആളുകളുണ്ടായി. സമ്മാനാര്‍ഹമായ ടിക്കറ്റ് ബാങ്കിലേല്‍പിച്ച് ഒന്നരമാസം കഴിഞ്ഞപ്പോഴാണു രണ്ടാം സമ്മാനാര്‍ഹമായ ടിക്കറ്റിന്റെ നമ്പര്‍ മാറിപ്പോയതായി ലോട്ടറി വകുപ്പിന്റെ അറിയിപ്പെത്തിയത്. ഇതു ചൂണ്ടിക്കാട്ടി മാമനു ലോട്ടറി വകുപ്പ് കത്തും അയച്ചു.


ജീവനക്കാര്‍ പ്രസിദ്ധീകരിക്കാന്‍ നല്‍കിയ നമ്പരിലുണ്ടായ പിശകാണിതെന്നും ഇതിന് ഉത്തരവാദികളായ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തെന്നുമായിരുന്നു അറിയിപ്പ്. മാമനു പത്തുലക്ഷംരൂപ പാരിതോഷികവും അതില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മാമന് കൈയില്‍ കിട്ടിയത് ഒരുലക്ഷത്തി നാല്‍പതിനായിരം രൂപമാത്രം. ഇതോടെ മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു മാമന്‍.

കഴിഞ്ഞദിവസം ലബ്ബക്കട കാവടിക്കവലയില്‍ വനത്തിനുള്ളില്‍ മരക്കൊമ്പിലാണ് മാമന്‍ ജീവനൊടുക്കിയത്. ലോട്ടറി അടിച്ചതിന്റെ പേരില്‍ നിര്‍ലോഭമായി ലഭിച്ച വായ്പതുക ചെലവാക്കിയതിനാല്‍ കടുത്ത സാമ്പത്തിക ബാധ്യതയിലുമായിരുന്നു മാമന്‍. മാമന്റെ മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം ഇന്നലെ കട്ടപ്പന പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.