മനോജ് വധം: നാലു പ്രതികള്‍ക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ്
Wednesday, October 1, 2014 12:30 AM IST
തലശേരി: ആര്‍എസ്എസ് നേതാവ് കതിരൂരിലെ മനോജിനെ വധിച്ച കേസില്‍ നാലു പ്രതികളുടെ പേരുവിവരം അന്വേഷണസംഘം ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. ഇവര്‍ക്കെതിരേ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. റിമാന്‍ഡില്‍ കഴിയുന്ന കൊലയാളി സംഘാംഗവും മാലൂരിലെ സിപിഎം പ്രാദേശിക നേതാവുമായ പ്രഭാകരന്റെ തിരിച്ചറിയല്‍പരേഡും ഇന്നലെ നടന്നു. രണ്ടു സാക്ഷികള്‍ പ്രഭാകരനെ തിരിച്ചറിഞ്ഞു. ഇതിനിടെ, ബിജെപി വിട്ടു നമോവിചാര്‍ മഞ്ച് രൂപീകരിക്കുകയും പിന്നീടു സിപിഎമ്മില്‍ ചേരുകയും ചെയ്ത എ. അശോകനോട് അന്വേഷണസംഘം മുമ്പാകെ ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കി.

കൊലയാളിസംഘത്തിലെ അംഗങ്ങളെന്നു അന്വേഷണസംഘം കണ്െടത്തിയ കിഴക്കെകതിരൂരിലെ ജിതേഷ് എന്ന ജിജേഷ്, വേറ്റുമ്മലിലെ ഷിബിന്‍, കോട്ടയംപൊയിലിലെ അച്ചാര്‍ സുജിത്, ഉക്കാസ്മൊട്ടയിലെ അണ്ടന്‍ എന്ന വിനു എന്നീ പ്രതികളുടെ പട്ടികയാണു കോടതിയില്‍ സമര്‍പ്പിച്ചത്. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത 16 പേരില്‍ ഒന്‍പതുപേര്‍ കതിരൂര്‍ ഉക്കാസ്മൊട്ട സ്വദേശികളും മൂന്നുപേര്‍ കൂത്തുപറമ്പ് പഴയനിരത്ത് സ്വദേശികളും നാലുപേര്‍ മാലൂര്‍ സ്വദേശികളുമാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി. നിലവില്‍ കൊലയാളി സംഘത്തിലെ രണ്ടുപേരും മുഖ്യപ്രതി വിക്രമന് ഒളിവില്‍ പോകാന്‍ സൌകര്യമൊരുക്കിയ സംഭവത്തിലെ ഒരു പ്രതിയുമാണ് അറസ്റിലായത്.


കൊലയാളിസംഘത്തിലെ രണ്ടു പ്രതികള്‍ക്കുപുറമെ ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച പട്ടികയിലെ നാലു പ്രതികള്‍ക്കു പുറമേയുള്ള മറ്റു പത്തു പ്രതികളുടെ പേരുകള്‍ ഇന്നും നാളെയുമായി അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിക്കും. തലശേരി ജുഡീഷല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റിന്റെ സാനിധ്യത്തില്‍ കണ്ണൂര്‍ സബ്ജയിലിലാണു പ്രഭാകരന്റെ തിരിച്ചറിയല്‍പരേഡ് നടന്നത്. മനോജിനുനേരേയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രമോദ്, മനോജിന്റെ ബന്ധു സജേഷ് എന്നിവരാണു പ്രഭാകരനെ തിരിച്ചറിഞ്ഞത്.അന്വേഷണസംഘം മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് എ. അശോകനു പോലീസ് നോട്ടീസ് നല്‍കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.