ഫ്ളെക്സിനു വിലക്ക്
ഫ്ളെക്സിനു വിലക്ക്
Thursday, October 2, 2014 12:06 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാനത്തു ഫ്ളെക്സ് ബോര്‍ഡുകളും ഹോര്‍ഡിംഗുകളും പ്ളാസ്റിക്കും നിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി നിയമനിര്‍മാണം കൊണ്ടുവരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഫ്ളെക്സ് നിരോധനത്തിന്റെ ഭാഗമായി വഴിയോരത്ത് അനധികൃതമായി സ്ഥാപിച്ചിട്ടുള്ള മുഴുവന്‍ ഫ്ളെക്സ് ബോര്‍ഡുകളും ഹോര്‍ഡിംഗുകളും നീക്കും. ആദ്യഘട്ടമെന്ന നിലയില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുഴുവന്‍ ഫ്ളെക്സ് ബോര്‍ഡും നീക്കാന്‍ തീരുമാനിച്ചതായും ഉമ്മന്‍ചാണ്ടി അറിയിച്ചു.

ഫ്ളെക്സ് ബോര്‍ഡുകള്‍ സംസ്ഥാനത്തു പൂര്‍ണമായി നിരോധിക്കുന്നതിന്റെ ഭാഗമായാണു നടപടി. തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയോടെയല്ലാതെ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍ നീക്കാന്‍ നിര്‍ദേശം നല്‍കി. ഇപ്പോള്‍ അനുമതി നല്‍കിയിട്ടുള്ളവ കാലാവധി കഴിയുന്നതുവരെ മാത്രമേ സ്ഥാപിക്കാന്‍ കഴിയൂ. തുടര്‍ന്ന് ഇവയുടെ ലൈസന്‍സ് പുതുക്കി നല്‍കാന്‍ കഴിയില്ല. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പു സമയത്തു ഫ്ളെക്സ് ബോര്‍ഡ് നിരോധനം കൂടുതല്‍ കര്‍ശനമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിശ്ചിത മൈക്രോണില്‍ കൂടുതലുള്ള പ്ളാസ്റിക്കുകള്‍ സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. ഇവയുടെ നിരോധനം കൂടുതല്‍ കര്‍ശനമാക്കുന്നതിനാണു നിയമനിര്‍മാണം കൊണ്ടുവരുന്നതെന്നു മുഖ്യമന്ത്രി അറിയിച്ചു.


പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്കു ഭൂമി വാങ്ങി വീടുവയ്ക്കുന്ന പദ്ധതിയില്‍ ഭൂമി വാങ്ങാനുള്ള സാമ്പത്തിക സഹായം ഉയര്‍ത്താന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. പഞ്ചായത്ത് പ്രദേശത്തു അഞ്ചു സെന്റ് വരെ ഭൂമി വാങ്ങാന്‍ സെന്റ് ഒന്നിന് 75,000 രൂപ വരെ നല്‍കും. നേരത്തെ സെന്റ് ഒന്നിന് അര ലക്ഷം രൂപയായിരുന്നു നല്‍കിയിരുന്നത്.

മുനിസിപ്പല്‍ പ്രദേശത്ത് മൂന്നു സെന്റ് ഭൂമി വാങ്ങാന്‍ സെന്റൊന്നിന് 1.5 ലക്ഷം രൂപ വരെ നല്‍കും. മുമ്പ് ഇത് ഒരു ലക്ഷമായിരുന്നു. കോര്‍പറേഷന്‍ പരിധിയില്‍ ഭൂമി വാങ്ങാന്‍ സെന്റ് ഒന്നിനു നല്‍കുന്ന തുക രണ്ടു ലക്ഷം രൂപയായി ഉയര്‍ത്തി. ഒന്നര ലക്ഷം രൂപയാണു നല്‍കിവരുന്നത്.

ഗ്രാമപ്രദേശത്തു താമസിക്കുന്ന അതി ദുര്‍ബല വിഭാഗങ്ങള്‍ക്കു വാങ്ങിയ സ്ഥലത്തു വീടു നിര്‍മിക്കാന്‍ 3.75 ലക്ഷം രൂപ നല്‍കും. ഗ്രാമപ്രദേശത്തു സ്ഥലം വാങ്ങി നിര്‍മിക്കാന്‍ 7.25 ലക്ഷം രൂപയാണു ലഭിക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.