പിഎസ്സി വിജ്ഞാപനം നടത്തി ഒരു വര്‍ഷത്തിനകം നിയമന ശിപാര്‍ശ ലക്ഷ്യം: ചെയര്‍മാന്‍
പിഎസ്സി വിജ്ഞാപനം നടത്തി ഒരു വര്‍ഷത്തിനകം നിയമന ശിപാര്‍ശ ലക്ഷ്യം: ചെയര്‍മാന്‍
Tuesday, October 21, 2014 12:23 AM IST
സ്വന്തം ലേഖകന്‍

കാസര്‍ഗോഡ്: ജോലിക്കായി വിജ്ഞാപനം നടത്തി ഒരു വര്‍ഷം കൊണ്ടു റാങ്ക് ലിസ്റ് പ്രസിദ്ധീകരിച്ച് അഡ്വൈസ് മെമ്മോ നല്‍കണമെന്ന പിഎസ്സിയുടെ ലക്ഷ്യം സാക്ഷാത്കരിക്കുമെന്നു പിഎസ്സി ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍. ജില്ലാ പിഎസ്സി ഓഫീസ് കംപ്യൂട്ടര്‍വത്കരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഓണ്‍ലൈന്‍ പരീക്ഷ, ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ എന്നിവ നടത്താന്‍ പിഎസ്സി തയാറെടുത്തു കഴിഞ്ഞു. സാങ്കേതിക വിദ്യയും കംപ്യൂട്ടര്‍വത്കരണവും പിഎസ്സിയുടെ കാര്യക്ഷമത കൂട്ടി. 120ലേറെ വരുന്ന പിഎസ്സി ഡിപ്പാര്‍ട്ട്മെന്റില്‍ പരീക്ഷകള്‍ നടത്തി രണ്ട് മാസത്തിനകം ഫലം പ്രസിദ്ധീകരിക്കാന്‍ സാധിക്കുന്നുണ്ട്. പിഎസ്സി നിയമനത്തിലെ റോട്ടേഷന്‍ സംവിധാനവും കംപ്യൂട്ടര്‍വത്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന പബ്ളിക് സര്‍വീസ് കമ്മീഷന്‍ ഇന്ത്യയിലെ തൊഴില്‍ സേവന മേഖലയിലെ ഏറ്റവും വലിയ സ്ഥാപനമാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

നിലവില്‍ പിഎസ്സി സംസ്ഥാനത്തെ ഉദ്യോഗാര്‍ഥികളുടെ 1.02 കോടി അപേക്ഷകള്‍ കൈകാര്യം ചെയ്തുവരുന്നു. ലോവര്‍ ഡിവിഷന്‍ ക്ളാര്‍ക്ക് തസ്തികയുടെ 16 ലക്ഷവും ലാസ്റ് ഗ്രേഡ് സര്‍വന്റ്സ് തസ്തികയുടെ 14 ലക്ഷം അപേക്ഷകളും കൈകാര്യം ചെയ്യുന്നു. രാജസ്ഥാനില്‍ കൈകാര്യം ചെയ്തുവരുന്നതു മൊത്തം നാലരലക്ഷം അപേക്ഷകളാണ്.


നടപടിക്രമങ്ങള്‍, കാര്യക്ഷമത, വേഗത, വിശ്വസ്തത, സുതാര്യത, കൃത്യത എന്നിവയില്‍ പിഎസ്സി ഏറ്റവും മുന്‍പന്തിയിലാണ്. ഇത്രയും വിശ്വസ്തമായ മറ്റൊരു സ്ഥാപനമില്ലെന്നും അതിന്റെ വിശ്വസ്തതയെ ബാധിക്കുന്ന രീതിയിലുളള സംഹാരാത്മക വിമര്‍ശനം ഉപേക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്രയധികം അപേക്ഷകള്‍ കൈകാര്യം ചെയ്യുമ്പോള്‍ അപൂര്‍വമായി ചെറിയ പിഴവുകള്‍ ഉണ്ടാവുക എന്നതു മനുഷ്യസഹജമാണ്. അത്തരം തെറ്റുകളെ രൂക്ഷമായി വിമര്‍ശിക്കുന്നതിനെയും സ്വാഗതം ചെയ്യുന്നതായി രാധാകൃഷ്ണന്‍ പറഞ്ഞു.

പിഎസ്സി സ്വീകരിക്കുന്ന തൊഴില്‍പരിചയ സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ചു വിമര്‍ശനം നടത്തുന്നതു സത്യസന്ധമായ വിവരങ്ങള്‍ അറിയാത്തവരാണ്. ഒരു തൊഴിലിനായി നിഷ്കര്‍ഷിക്കുന്ന തൊഴില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് അസിസ്റന്റ് ലേബര്‍ ഓഫീസറാണ്. ജാതി, വരുമാനം തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതു റവന്യു ഉദ്യോഗസ്ഥരുമാണ്. ഇത്തരത്തില്‍ ഉദ്യോഗാര്‍ഥികള്‍ ഇന്റര്‍വ്യൂ സമയത്തു ഹാജരാക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പിഎസ്സി സ്വീകരിച്ചേ മതിയാകൂ. അതു ചോദ്യംചെയ്യാന്‍ പിഎസ്സിയെ ഭരണഘടന അനുവദിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.