ഹയര്‍ സെക്കന്‍ഡറിയില്‍ ഇനി മുതല്‍ സ്വാശ്രയ എന്‍എസ്എസ് യൂണിറ്റുകള്‍
Tuesday, October 21, 2014 12:27 AM IST
തോമസ് വര്‍ഗീസ്

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ആരംഭിച്ചിരുന്ന നാഷണല്‍ സര്‍വീസ് സ്കീമില്‍ ഇനി ചേരണമെങ്കില്‍ വിദ്യാര്‍ഥികള്‍ പണം നല്കണം. ഇനി ആരംഭിക്കുന്ന എന്‍എസ്എസ് യൂണിറ്റുകള്‍ സ്വാശ്രയമായിരിക്കണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശത്തിന്റെ ഭാഗമായാണിത്. ഈ നിര്‍ദേശത്തിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

നിലവിലുള്ള യൂണിറ്റുകള്‍ ആരംഭിച്ചപ്പോള്‍ സര്‍ക്കാരായിരുന്നു ആവശ്യമായ ഫണ്ട് നല്കിയത്. ഇനി സ്കൂളുകളില്‍ യൂണിറ്റുകള്‍ തുടങ്ങുന്നത് പണം നല്കി വേണമെന്നാണു നിര്‍ദേശം. സ്കൂളുകളില്‍ സ്വാശ്രയ എന്‍എസ്എസ് യൂണിറ്റുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍നിന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സ്വാശ്രയ എന്‍എസ്എസ് യൂണിറ്റുകള്‍ ആരംഭിച്ചാല്‍ കുറഞ്ഞത് ആറു വര്‍ഷം തുടര്‍ച്ചയായി പ്രവര്‍ത്തിക്കാമെന്നു സര്‍ക്കാരിനു സത്യവാങ്മൂലം സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ നല്കണം.

എന്‍എസ്എസില്‍ ചേരുന്ന വോളന്‍ഡിയര്‍മാരില്‍നിന്ന് ഒന്നാംവര്‍ഷം പതിവു പ്രവര്‍ത്തനങ്ങള്‍ക്കായി 250 രൂപയും സ്പെഷല്‍ ക്യാമ്പിനായി 450 രൂപയും രണ്ടാം വര്‍ഷം വോളന്‍ഡിയര്‍മാരില്‍നിന്നു പതിവു പ്രവര്‍ത്തനങ്ങള്‍ക്കായി 250 രൂപയും വാങ്ങണമെന്നാണു നിര്‍ദേശം. ഇത്തരത്തില്‍ പതിവുപ്രവര്‍ത്തനങ്ങള്‍ക്കായുള്ള തുകയില്‍നിന്ന് ഒരു വിദ്യാര്‍ഥിക്ക് 30 രൂപ എന്ന രീതിയില്‍ വര്‍ഷം 3,000 രൂപ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിനു നല്കണം.


പ്ളസ് വണ്‍, പ്ളസ് ടു ക്ളാസുകളില്‍നിന്നായി 100 വിദ്യാര്‍ഥികള്‍ക്കാണു സ്വാശ്രയ എന്‍എസ്എസില്‍ പ്രവേശനം നല്‍കുക. ഈ 100 വിദ്യാര്‍ഥികളില്‍ നിന്നായി പതിവു പ്രവര്‍ത്തനങ്ങള്‍ക്കായി 25,000 രൂപ പിരിച്ചെടുക്കണം. ഫീസ് പിരിക്കുന്നതൊഴിച്ചാല്‍ നിലവില്‍ എന്‍എസ്എസ് യൂണിറ്റുകള്‍ക്കു ലഭിക്കുന്ന മറ്റു ആനുകൂല്യങ്ങള്‍ സ്വാശ്രയ എന്‍എസ്എസ് യൂണിറ്റുകള്‍ക്കും നല്കുമെന്നാണു ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് അറിയിക്കുന്നത്.

സ്വാശ്രയ എന്‍എസ്എസ് യൂണിറ്റുകള്‍ക്കു വേണ്ടിവരുന്ന ബാക്കി പ്രവര്‍ത്തനച്ചെലവ് പഞ്ചായത്ത്, മറ്റു ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ സ്പോണ്‍സര്‍ഷിപ്പിലൂടെയും മറ്റും കണ്െടത്തണമെന്നും നിര്‍ദേശി ക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.