എന്‍സിപി കേരള നേതൃത്വം രാഷ്ട്രീയ പ്രതിസന്ധിയില്‍
എന്‍സിപി കേരള നേതൃത്വം രാഷ്ട്രീയ പ്രതിസന്ധിയില്‍
Tuesday, October 21, 2014 12:12 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ പിന്തുണയ്ക്കാമെന്ന എന്‍സിപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് പാര്‍ട്ടി കേരള ഘടകത്തെ രാഷ്ട്രീയമായി പ്രതിസന്ധിയിലാക്കും. ബിജെപിയെ പിന്തുണയ്ക്കാമെന്ന എന്‍സിപിയുടെ നിലപാടിനെതിരേ മറ്റ് ഇടതുപാര്‍ട്ടികള്‍ കടുത്ത പ്രതിഷേധത്തിലാണ്.

എന്‍സിപിയുടെ കേന്ദ്ര നേതൃത്വം ഇങ്ങനെയൊരു നിലപാടു സ്വീകരിച്ചാല്‍ സംസ്ഥാനത്തെ പാര്‍ട്ടിയുമായുള്ള ബന്ധം ഇടതുമുന്നണിക്കു പരിശോധിക്കേണ്ടിവരുമെന്നു സിപിഎമ്മും സിപിഐയും വ്യക്തമാക്കിക്കഴിഞ്ഞു. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിലപാടില്‍ സംസ്ഥാനത്തെ നേതാക്കള്‍ അതൃപ്തരാണ്. എന്തു നിലപാടു സ്വീകരിക്കണമെന്നറിയാതെ ആകെ പരുങ്ങലിലാണ് എന്‍സിപി സംസ്ഥാന നേതൃത്വം.

മഹാരാഷ്ട്രയില്‍ ബിജെപിക്കു പിന്തുണ നല്‍കുന്ന കാര്യത്തില്‍ വ്യക്തമായ ഒരു തീരുമാനം എന്‍സിപി കേന്ദ്ര നേതൃത്വം ഇതുവരെ സ്വീകരിച്ചിട്ടില്ല. സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയും ഔദ്യോഗികമായി എന്‍സിപിയുടെ പിന്തുണ തേടിയിട്ടില്ല. ഇരുപാര്‍ട്ടികളിലെയും നേതാക്കള്‍ ഫോണിലൂടെ തെരഞ്ഞെടുപ്പിനുശേഷമുള്ള രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തതല്ലാതെ ഇതുസംബന്ധിച്ചു തീരുമാനം കൈക്കൊണ്ടിട്ടില്ല. വര്‍ഷങ്ങളായി സഖ്യകക്ഷിയായിരുന്ന ശിവസേനയുമായുള്ള ബന്ധം ബിജെപി വേണ്െടന്നു വച്ചാല്‍ മാത്രമേ എന്‍സിപിയുടെ പ്രശ്നം ഉദിക്കുന്നുള്ളൂ. എല്‍.കെ. അഡ്വാനിയെപ്പോലുള്ള മുതിര്‍ന്ന നേതാക്കളും ആര്‍എസ്എസും ബിജെപി ശിവസേനയുമായി ചേര്‍ന്നു മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കണമെന്ന നിലപാടിലാണ്.


ദേശീയതലത്തില്‍ എന്‍സിപി, യുപിഎയുടെ ഭാഗമാണ്. എന്നാല്‍, കേരളത്തില്‍ ഇടതുപക്ഷത്തിനൊപ്പവും. ബിജെപിയെ എന്‍സിപി പിന്തുണച്ചാല്‍ സംസ്ഥാന പാര്‍ട്ടിയുടെ മതേതരസ്വഭാവം തകരുമെന്നാണു സംസ്ഥാനത്തെ നേതാക്കള്‍ പറയുന്നത്. തങ്ങളുടെ നിലപാട് അറിയിക്കാന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരത് പവാറിനെ ബന്ധപ്പെടാന്‍ നേതാക്കള്‍ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല.

ബിജെപിയെ പിന്തുണയ്ക്കുന്ന എന്‍സിപിയുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ ഒരു കാരണവശാലും കഴിയില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പ്രതികരിച്ചു. വര്‍ഗീയപാര്‍ട്ടിയുമായി സ ഹകരിക്കാന്‍ തയാറാകുന്ന എന്‍സിപിയെ സിപിഐക്കു സ്വീകരിക്കാനാകില്ലെന്നും പന്ന്യന്‍ തുറന്നടിച്ചു.

സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും എന്‍സിപിയുടെ നിലപാടിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ബിജെപിക്ക് എന്‍സിപി പിന്തുണ നല്‍കില്ലെന്ന ഉറച്ച വിശ്വാസം തങ്ങള്‍ക്കുണ്െടന്നാണ് ഒരു നേതാവ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചത്. കേന്ദ്ര നേതൃത്വം ബിജെപിക്കൊപ്പം പോയാലും സംസ്ഥാനത്തെ പാര്‍ട്ടി ഇടതുമുന്നണിക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും നേതാവ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.