മനോജ് വധക്കേസ്: വിക്രമനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി
മനോജ് വധക്കേസ്: വിക്രമനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി
Tuesday, October 21, 2014 12:17 AM IST
കണ്ണൂര്‍: കതിരൂരിലെ ആര്‍എസ്എസ് നേതാവ് മനോജിനെ കൊലപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന വിക്രമനെ ഇന്നലെ ഉച്ചയോടെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. മനോജിനെ കൊലപ്പെടുത്തുന്നതിനു മുമ്പായി നടന്ന ബോംബേറില്‍ വിക്രമനു പരിക്കേറ്റെന്നും ബോംബിന്റെ ചീളുകള്‍ ഇയാളുടെ ശരീരത്തില്‍ തറച്ചുകയറിയിട്ടുണ്െടന്നുമുള്ള സംശയത്തെത്തുടര്‍ന്നു കോടതി അനുമതിയോടെയായിരുന്നു ശസ്ത്രക്രിയ. സര്‍ജന്‍ രത്നാകരന്റെ നേതൃത്വത്തില്‍ വിക്രമന്റെ വലതുകാലിനു മുട്ടിനു താഴെ മസിലില്‍ നടന്ന ശസ്ത്രക്രിയയില്‍ ബോംബിന്റെ ചീളുകള്‍ കണ്െടത്തിയെന്നാണു സൂചന. ശസ്ത്രക്രിയ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഡോക്ടര്‍ തലശേരി കോടതിയില്‍ സമര്‍പ്പിക്കും.

ശസ്ത്രക്രിയയ്ക്കായി കണ്ണൂര്‍ സ്പെഷല്‍ സബ്ജയിലില്‍നിന്നു ശനിയാഴ്ച കനത്ത സുരക്ഷയില്‍ വിക്രമനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജില്ലാ ആശുപത്രിയിലെ തടവുകാര്‍ക്കുള്ള സെല്ലിലാണു വിക്രമനെ താമസിപ്പിച്ചിരുന്നത്.


ഇന്നലെ ഉച്ചയ്ക്ക് 12.30നു വിക്രമനെ പോലീസ് അകമ്പടിയോടെ ഓപ്പറേഷന്‍ തിയറ്ററില്‍ എത്തിച്ചു. ജയില്‍ സൂപ്രണ്ട് എത്തി ഒപ്പിട്ടു നല്‍കിയശേഷമാണു ശസ്ത്രക്രിയ നടത്തിയത്. ഉച്ചകഴിഞ്ഞു രണ്ടിനാരംഭിച്ച ശസ്ത്രക്രിയ 2.15നു പൂര്‍ത്തിയായി. ആശുപത്രി സെല്ലില്‍തന്നെയാണു വിക്രമനെ തത്കാലം പാര്‍പ്പിച്ചിരിക്കുന്നത്.

അതിനിടെ, മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സുജിത്തിന്റെ തിരിച്ചറിയല്‍ പരേഡ് സ്പെഷല്‍ സബ്ജയിലില്‍ ഇന്നലെ നടത്തി. മറ്റൊരു പ്രതി ജിജേഷിന്റെ തിരിച്ചറിയല്‍ പരേഡ് ഇന്നു നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.