പട്ടിക്കൂട് വിവാദം: സിബിഐ അന്വേഷണം വേണമെന്നു പ്രിന്‍സിപ്പലിന്റെ ഹര്‍ജി
പട്ടിക്കൂട് വിവാദം: സിബിഐ അന്വേഷണം വേണമെന്നു പ്രിന്‍സിപ്പലിന്റെ ഹര്‍ജി
Wednesday, October 22, 2014 12:35 AM IST
കൊച്ചി: തിരുവനന്തപുരം കുടപ്പനക്കുന്ന് ജവഹര്‍ ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ യുകെജി വിദ്യാര്‍ഥിയെ പട്ടിക്കൂട്ടിലടച്ചു എന്ന പരാതിയുമായി ബന്ധപ്പെട്ടു സിബിഐയോ പ്രത്യേക അന്വേഷണ സംഘമോ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്. ശശികല, അധ്യാപിക ദീപിക എന്നിവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

സ്കൂള്‍ അടച്ചുപൂട്ടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണമെന്നു ഹര്‍ജിയില്‍ പറയുന്നു. സംഭവം സംബന്ധിച്ചു കേസെടുത്ത പേരൂര്‍ക്കട പോലീസ് ശരിയായ തരത്തില്‍ അന്വേഷണം നടത്താതെ പക്ഷപാതപരമായ രീതിയിലാണു പെരുമാറുന്നത്. എല്‍കെജി മുതല്‍ ഏഴാം ക്ളാസു വരെയുള്ള കുട്ടികള്‍ പഠിക്കുന്ന സ്ഥാപനത്തിനെതിരായ ആരോപണങ്ങള്‍ ശരിയല്ല. കുട്ടിയെ അടച്ചിട്ടുവെന്നു പറയുന്ന പട്ടിക്കൂട് റോഡിലെ ഗേറ്റിനു സമീപമാണ്. ഇവിടെ കുട്ടിയെ അടച്ചിരുന്നെങ്കില്‍ മറ്റു കുട്ടികളോ വഴിപോക്കരോ കാണേണ്ടതാണ്. പോലീസ് നല്‍കിയ പ്രഥമ വിവര റിപ്പോര്‍ട്ട് അനുസരിച്ചു പരാതിക്കാരനായ കുട്ടിയുടെ സഹോദരി മാത്രമാണു സംഭവം കണ്ടതായി പറയുന്നത്. വര്‍ഷങ്ങളായി നല്ല രീതിയില്‍ നടക്കുന്ന സ്ഥാപനത്തെ തകര്‍ക്കുന്നതിനു ചില ബാഹ്യശക്തികളുടെ പ്രേരണയാലാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നു ഹര്‍ജിയില്‍ പറയുന്നു.


ക്ളാസില്‍ സംസാരിച്ചതിന്റെ പേരില്‍ കുട്ടിയെ പട്ടിക്കൂട്ടിലടച്ചിട്ടു എന്നു കഴിഞ്ഞ ഓഗസ്റ് 25ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെത്തുടര്‍ന്ന് സ്കൂളിന്റെ പ്രവര്‍ത്തനം തടഞ്ഞു പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഉത്തരവു നല്‍കിയിരുന്നു.

ഡിപിഐയുടെ ഉത്തരവ് കഴിഞ്ഞ ആഴ്ച സര്‍ക്കാര്‍ സ്റേ ചെയ്യുകയും സ്കൂള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു. ഇതിനെതിരേ കുട്ടിയുടെ അമ്മ എ.സി. സുമി സമര്‍പ്പിച്ച ഹര്‍ജി തിങ്കളാഴ്ച പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്കൂള്‍ തുറക്കുന്ന നടപടി സ്റേ ചെയ്തു. ഈ ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കാനിരിക്കെയാണു സ്കൂള്‍ പ്രിന്‍സിപ്പല്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.